പാലക്കാട് കാട്ടാന ചരിഞ്ഞു; വായ പുഴുവരിച്ച നിലയിൽ! നാവിലും പരിക്ക്
അട്ടപ്പാടി; അവശനിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു. മണ്ണാർക്കാട് വനം ഡിവിഷനിലെ ഷോളയൂർ വീട്ടിക്കുണ്ട് ഊരിനടുത്താണ് 5 വയസ് പ്രായമുള്ള കാട്ടാന ചരിഞ്ഞത്. ആനയുടെ വായയിൽ പുഴുവരിച്ചിരുന്നു. നാവിൽ പരിക്കേറ്റതായും കണ്ടെത്തി. താടിയെല്ലിനും പൊട്ടലുണ്ട്.
വെള്ളിയാഴ്ചയാണ് അവശനിലയിൽ കാട്ടാനയെ ജനവാസ മേഖലയിൽ കണ്ടെത്തിയത്. ഇവിടെ നിലയുറപ്പിച്ച ആന വൈകീട്ടോടെ കിടപ്പിലായി. തുടർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാവലിലായിരുന്നു ആന. ഇന്നലെ പുലർച്ചയോടെയായിരുന്നു ചരിഞ്ഞത്.
വായിൽ പരിക്കേറ്റതിനാൽ ആന ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ടില്ല. പോസ്റ്റുമാർട്ടത്തിൽ ആനയുടെ വയറിൽ ട്യൂമർ കണ്ടെത്തിയിട്ടുണ്ട്. ന്യൂമോണിയയും ബാധിച്ചതായി കണ്ടെത്തി. അതേസമയം ഗുരുതരമായ പരിക്കുള്ളതിനാൽ മരണകാരണം ഇതല്ലെന്ന നിഗമനത്തിലാണ് വനംവകുപ്പ്. ആനകൾ തമ്മിലുള്ള ഏറ്റമുട്ടലിലാണോ പരിക്കേറ്റതെന്ന സംശയവും ഉയരുന്നുണ്ട്. സ്ഫോടക വസ്തുക്കളെ വിഷവസ്തുക്കളോ ആണോ പരിക്കേറ്റതിന് കാരണം എന്ന് പരിശോധിക്കും. ഇതിനായി ആനയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയക്കും.
ആഴ്ചകൾക്കു മുൻപ് ഇതേ ഡിവിഷനു കീഴിൽ തിരുവിഴാംകുന്നിൽ സ്ഫോടക വസ്തു നിറച്ച ഭക്ഷണം കഴിച്ച് പരിക്കേറ്റ ആന ചരിഞ്ഞിരുന്നു. സംഭവം ദേശീയ തലത്തിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി സംഭവത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയിരുന്നു. ഉത്തരേന്ത്യയിലെ സംഘപരിവാർ കേന്ദ്രങ്ങളും ഇത് ഏറ്റുപിടിച്ചിരുന്നു. അതേസമയം സംഭവത്തിലെ ഒന്നും രണ്ടും പ്രതികളായ അമ്പലപ്പാറ സ്വദേശി അബ്ദുൽകരീം, മകൻ റിയാസുദ്ദീൻ എന്നിവർ ഇപ്പോഴും ഒളിവിലാണ്.