പാലക്കാടും പരിഭ്രാന്തി; ധോണിയിലും ജനവാസ മേഖലയിൽ പുലിയിറങ്ങി,പശുക്കിടാവിനെ കൊന്നു
പാലക്കാട്: ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. മൂലപ്പാടത്ത് പുലര്‍ച്ചെയാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ഒരു പശുക്കിടാവിനെ കടിച്ചുകൊന്നു.
ധോണി മൂലപ്പാടം സ്വദേശി ഷംസുദ്ദീന്റെ വീട്ടിലെ പശുക്കിടാവിനെയാണ് പുലി പിടിച്ചത്. പുലര്‍ച്ചെ അഞ്ചോടെയായിരുന്നു. പുലി പശുക്കിടാവിനെ പിടിക്കുന്നത് കണ്ടതായും ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും പുലി കാട്ടിലേക്ക് ഓടി മറഞ്ഞതായും ഷംസുദ്ദീന്‍ പറയുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും ഷംസുദ്ദീൻ പരാതിപ്പെട്ടു. ഒന്നരമാസം മുന്‍പും പ്രദേശത്ത് പുലിയിറങ്ങി ഷംസുദ്ദീന്റെ നായയെ കൊന്നിരുന്നു. നായ കുരയ്ക്കുന്ന ശബ്ദം കേട്ട് വീടിന് പുറത്തെത്തി നോക്കിയ വീട്ടുകാര്‍ക്ക് നായയെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ വീടിനു സമീപത്ത് കണ്ടെത്തുകയായിരുന്നു.സമീപത്ത് നിന്നും നായയെ വലിച്ചിഴച്ചു കൊണ്ടുപോയതു പോലുള്ള അടയാളങ്ങളും കണ്ടെത്തി.
ധോണി പെരുന്തുരുത്തിക്കളത്തിലും കഴിഞ്ഞ മാസം പുലിയിറങ്ങിയിരുന്നു. രാത്രിയോടെ എന്തോ ശബ്ദം കേട്ട് പ്രദേശവാസിയായ രമേഷ് നടത്തിയ തിരച്ചിലിലാണ് പുലിയെ കണ്ടത്. ഉടൻ തന്നെ ഇദ്ദേഹം സമീപവാസികളെ അറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
അതേസമയം വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തിലായിരുന്നു പശു കയറിയത്. രാത്രി 12 ഓടെയായിരുന്നു സംഭവം. പശുക്കിടാവിനെ കടുവ കടിച്ച് കൊന്നു. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തി ബഹളം വെച്ചപ്പോഴേക്കും കടുവ ഓടിപ്പോയി. ഇതിന്റെ കാൽപ്പാടുകൾ പ്രദേശത്ത് പതിഞ്ഞിട്ടുണ്ട്.
അതിനിടെ വന്യജീവി ആക്രമണത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നിരുന്നു.. വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ വരുന്നത് കണ്ടെത്താൻ 250 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കുമെന്നും വനം, പൊലിസ്, റവന്യു തുടങ്ങിയ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.
അതിർത്തി സംസ്ഥാനങ്ങളുമായുള്ള ഏകോപനയോഗത്തിന് ശേഷം കർണ്ണാടകയിൽ നിന്ന് 25 വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ പിടികൂടാനുള്ള സംഘത്തോടൊപ്പമുണ്ട്. ആവശ്യമുള്ള ഇടങ്ങളിൽ പൊലിസ്, വനംവകുപ്പ് ജീവനക്കാരുടെ സാന്നിധ്യം ശക്തിപ്പെടുത്താനും മുഖ്യമന്ത്രി നിർദേശം നൽകി. ജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണം നടത്താനുള്ള ഇടപെടൽ ഉണ്ടാകും. മൈക്ക് പ്രചരണവും ലോക്കൽ പൊലിസ് സ്റ്റേഷൻ വഴിയുള്ള പ്രചരണവും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications