ഇതര സംസ്ഥാനക്കാർക്കായി പാലക്കാട് താമസ സൗകര്യമൊരുങ്ങുന്നു
പാലക്കാട‌്: ഇതര സംസ്ഥാനക്കാർക്കായി പാലക്കാട് താമസ സൗകര്യമൊരുങ്ങുന്നു. ഇതര സംസ്ഥാന തൊഴിലാളികൾക്ക‌് മാത്രമായി താമസ സൗകര്യത്തിനുള്ള ഭവന സമുച്ചയം 'അപ‌്നാഘർ’ ആഗസ‌്ത‌് 12ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിക്കും. രാജ്യത്ത‌് ആദ്യത്തെ സംരംഭമാണിത‌്. ഇതര സംസ്ഥാന തൊഴിലാളികൾക്ക‌് മാസവാടകയ‌്ക്ക‌് താമസിക്കാൻ സൗകര്യമുള്ള കെട്ടിടമാണ‌് പൂർത്തിയായത‌്. കഞ്ചിക്കോട‌് വ്യവസായമേഖലയിൽ വൈസ‌് പാർക്കിലാണ‌് നാലുനിലകളിലായി 64 മുറികളുള്ള കെട്ടിടം. തൊഴിൽ വകുപ്പിന‌് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ‌് ഇതിന്റെ നടത്തിപ്പ‌് ചുമതല. ഒരു മുറിയിൽ പത്ത‌് പേർക്ക‌് താമസിക്കാൻ കഴിയും. തട്ടുകളായി തിരിച്ചിരിക്കുന്ന കട്ടിലുകളാണ‌് ഒരുക്കിയിരിക്കുന്നത‌്. രണ്ട‌് മുറികൾ ഓഫീസ‌് ആവശ്യങ്ങൾക്കും ബാക്കിയുള്ള മുറിയിൽ താമസവും. 300ലധികം പേർ രജിസ‌്റ്റർ ചെയ‌്തു.
ഉദ‌്ഘാടനം വിപുലമാക്കാൻ 31ന‌് പുതുശേരി പഞ്ചായത്ത‌് ഓഫീസിൽ സ്വാഗതസംഘം വിളിച്ചിട്ടുണ്ടെന്ന‌് ഭവനം ഫൗണ്ടേഷൻ ചീഫ‌് ഓപ്പറേറ്റിങ് ഓഫീസർ ഇ എൽ മുരളീധരൻ പറഞ്ഞു. കഞ്ചിക്കോട‌് മാതൃകയിൽ കോഴിക്കോട‌് രാമനാട്ടുകര, എറണാകുളത്തെ കളമശേരി എന്നിവിടങ്ങളിലും 'അപ‌്നാഘർ’ സമുച്ചയം നിർമിക്കാൻ പദ്ധതിയായി. രണ്ടിടത്തും ഒാരോ ഏക്കർ ഭൂമി വീതം ഭവനം ഫൗണ്ടേഷനുകീഴിൽ വാങ്ങിയിട്ടുണ്ട‌്. വിശദമായ പദ്ധതി റിപ്പോർട്ട‌് തയ്യാറാക്കാൻ സമർപ്പിച്ചുവെന്നും മുരളീധരൻ പറഞ്ഞു.തൊഴിലുടമ നൽകുന്ന തിരിച്ചറിയൽ കാർഡ‌്, ആധാർ കാർഡ‌് എന്നിവയെ അടിസ്ഥാനമാക്കിയാണ‌് മുറികൾ അനുവദിക്കുന്നത‌്. എണ്ണൂറ‌് രൂപയാണ‌് ഒരാൾക്ക‌് മാസവാടക.

14 കോടി രൂപ ചെലവിൽ 44,000 ചതുരശ്ര അടി വിസ‌്തീർണത്തിൽ നിർമിച്ച കെട്ടിടത്തിൽ 32 അടുക്കള, 96 ബാത്ത‌് റൂം, എട്ട‌് ഡൈനിങ‌് ഹാൾ, കുളിക്കാനും വസ‌്ത്രം അലക്കാനും വിശാലമായ സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട‌്. സ്വകാര്യ വസ‌്തുക്കൾ സൂക്ഷിക്കുന്നതിന‌് ഓരോരുത്തർക്കുംപൂട്ടിവയ‌്ക്കാൻ പറ്റുന്ന പ്രത്യേകം കബോഡുകളും സജ്ജമാക്കിയിട്ടുണ്ട‌്. ഹോസ‌്റ്റലുകൾ വൃത്തിയാക്കാൻ പ്രത്യേകം ഏജൻസി, 24 മണിക്കൂറും കാവൽക്കാർ എന്നിവയും പ്രത്യേകതയാണ‌്.












Click it and Unblock the Notifications