പിന്നോക്കക്കാർക്കായി മോദി സർക്കാർ ബജറ്റിൽ നീക്കിവയ്ക്കുന്നത‌് ആകെ പത്ത‌് ശതമാനം: എകെ ബാലൻ
പാലക്കാട‌്: പട്ടികജാതി– വർഗ വിഭാഗങ്ങൾക്ക‌് മോഡി സർക്കാർ ബജറ്റിൽ നീക്കവയ്ക്കുന്നത‌് ആകെ പത്ത‌് ശതമാനം മാത്രമെന്ന് മന്ത്രി എ.കെ. ബാലൻ. പട്ടികജാതി ക്ഷേമ ഫണ്ട‌് 46,000 കോടിയും പട്ടിക വർഗക്കാരുടെ ഫണ്ട‌് 20,000 കോടിയും വെട്ടിക്കുറച്ചു. ഈ വിഭാഗത്തെ മനുഷ്യനെപോലെ കാണാൻ മോഡി സർക്കാർ തയ്യാറാകുന്നില്ല. ഓരോ പതിനഞ്ച‌് മിനിറ്റിലും ഒരു ദളിതൻ ആക്രമിക്കപ്പെടുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പീഡനം, ബലാത്സംഗം, സ‌്ത്രീകളെ അപമാനിക്കൽ എല്ലാം തുടരുന്നു. ദളിത‌് ചിന്തകരേയും എഴുത്തുകാരേയും വെറുതെ വിടുന്നില്ല. അടിസ്ഥാന വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും വെല്ലുവിളിക്കപ്പെടുന്നു. ഭരണസ്വാധീനം ഉപയോഗിച്ച‌് ആർഎസ‌്എസ‌്, സംഘപരിവാർ സംഘടനകൾ അക്രമം തുടരുന്നു. ചാതുർവർണ്യത്തിന്റെ പ്രേതങ്ങൾ നമ്മുടെ നാട്ടിൽ നടത്തുന്ന അക്രമങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അടിസ്ഥാന വിഭാഗങ്ങളായ പട്ടികജാതി–വർഗങ്ങൾക്ക‌് ബജറ്റ‌് വിഹിതം ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ നീക്കിവയ‌്ക്കുന്നത‌് കേരളത്തിലാണെന്ന‌് മന്ത്രി എ കെ ബാലൻ പറഞ്ഞു. 9.1 ശതമാനുമുള്ള പട്ടികവിഭാഗത്തിന‌് ബജറ്റ‌് വിഹിതത്തിന്റെ 10 ശതമാനമാണ‌് എൽഡിഎഫ‌് സർക്കാർ നീക്കിവച്ചത‌്. പട്ടികവർഗം 1.4 ശതമാനമാണ‌്.
അവർക്ക‌് 2.8 ശതമാനം ഫണ്ടും നീക്കിവച്ചു. പട്ടികാതി വിഭാഗക്കാരായ 700 പേരെയാണ‌് എൽഡിഎഫ‌് സർക്കാർ വിദേശത്ത‌് ജോലിക്കയക്കുന്നത‌്. അവിടെ എന്ത‌് ജോലി ചെയ്യാനാണ‌് താൽപ്പര്യമെങ്കിൽ അതിനുള്ള പരിശീലനവും കേരളത്തിൽ നൽകി അവർക്ക‌് ജീവിത സുരക്ഷയുണ്ടാക്കുകയാണ‌് സർക്കാർ ലക്ഷ്യം. വിദേശത്ത‌് തൊഴിൽ സാധ്യതകൾ സർക്കാർതന്നെ അന്വേഷിച്ച‌് അവരെ അയക്കുകയാണെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു. യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ അധ്യക്ഷനായി.