ആശുപത്രി സന്ദര്‍ശനത്തില്‍ നിന്ന് മന്ത്രി മനപൂര്‍വം മാറ്റി നിര്‍ത്തി; ആരോപണവുമായി ആശുപത്രി സൂപ്രണ്ട്
പാലക്കാട്: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട്. ആരോഗ്യമന്ത്രിയുടെ അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രി സന്ദര്‍ശന വേളയില്‍ ആശുപത്രി സൂപ്രണ്ടായ പ്രഭുദാസിനെ മനപൂര്‍വം മാറ്റി നിര്‍ത്തുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നുമാണ് പ്രഭുദാസിന്റെ ആരോപണം. പ്രതിപക്ഷ നേതാവിന് മുന്‍പ് അട്ടപ്പാടിയിലെത്താനുള്ള തിടുക്കമാകാം ആരോഗ്യമന്ത്രിയുടേതന്നും തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കമെന്നും തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിര്‍ത്തലും നേരിട്ടാണ് താന്‍ വന്നതെന്നും കോട്ടത്തറയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ടെന്നും അത്തരം കാര്യങ്ങളില്‍ താന്‍ തന്നെയാണ് വിശദീകരിക്കേണ്ടതെന്നും തന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് യോഗമുണ്ടെന്ന് പറഞ്ഞ് വിളിപ്പിച്ചശേഷമാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിലെത്തിയത്.

അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിയതിന് പിന്നാലെയാണ് കോട്ടത്തറ ട്രൈബല്‍ ആശുപത്രി മന്ത്രി സന്ദര്‍ശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ 32 ലക്ഷം മുടക്കി ഫര്‍ണീച്ചറടക്കം വാങ്ങിയെങ്കിലും ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ആശുപത്രിക്ക് ബാധ്യതയായി ആംബുലന്‍സുകള്‍ കട്ടപ്പുറത്തുമായിരുന്നു. ഓടുന്നവയില്‍ മതിയായ ജീവന്‍ രക്ഷാ സംവിധാനവുമുണ്ടായിരുന്നില്ല. അട്ടപ്പാടിയിലെ ആദിവാസി ഗര്‍ഭിണികളില്‍ 191 പേര്‍ ഹൈറിസ്‌ക് ക്യാറ്റഗറിയിലെന്ന ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സ്ഥിതി പരിശോധിക്കാന്‍ ആരോഗ്യ മന്ത്രി അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിലേക്കെത്തിയത്.

ആദിവാസികള്‍ക്ക് അട്ടപ്പാടിയില്‍ തന്നെ ചികിത്സ ലഭ്യമാക്കുമെന്നും കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ നവജാത ശിശു ഐസിയു ഉടന്‍ തുടങ്ങുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആശുപത്രിയെ കുറിച്ച് ലഭിച്ച പരാതികളില്‍ നടപടി എടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. കോട്ടത്തറ ആശുപത്രിയില്‍ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും വാര്‍ഡിനായി 32 ലക്ഷം രൂപക്ക് വാങ്ങിയ ഉപകരണങ്ങള്‍ ആശുപത്രിയില്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

അട്ടപ്പാടിയിലെ ഗര്‍ഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. അട്ടപ്പാടിയിലെ ഗര്‍ഭിണികളില്‍ 58 ശതമാനവും ഹൈറിസ്‌ക് വിഭാഗത്തിലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ആദിവാസി ഗര്‍ഭിണികളില്‍ നാലിലൊന്നും തൂക്കക്കുറവുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അട്ടപ്പാടിയില്‍ നവജാത ശിശു മരണം തുടര്‍ക്കഥയായ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കണക്കെടുപ്പ് നടത്തിയത്.

രക്തക്കുറവ്, പോഷകാഹാരക്കുറവ്, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കുറവ്, അരിവാള്‍ രോഗം, ഗര്‍ഭം അലസാന്‍ സാധ്യതയുള്ളവര്‍ ഗര്‍ഭിണിയുടെ ഭാരക്കുറവ്, ജന്മനാ പ്രമേഹമുള്ളവര്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഗര്‍ഭിണികളെ ഹൈ റിസ്‌ക് പട്ടികയില്‍ ആരോഗ്യ വകുപപ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 പേരാണ് ഹൈറിസ്‌കില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതില്‍ തന്നെ ഭൂരിഭാഗം പരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്.
Recommended Video

191 ആദിവാസി ഗര്‍ഭിണികള്‍ ഹൈ റിസ്‌ക്ക് വിഭാഗത്തിലാണുള്‍പ്പെടുന്നത്. അരിവാള്‍ രോഗികളായ 17 ഗര്‍ഭിണികള്‍ അട്ടപ്പാടിയിലുണ്ട്. ആദിവാസി ഗര്‍ഭിണികളില്‍ 90 പേര്‍ക്ക് തൂക്കകുറവും ഹീമോഗ്ലോബിന്റെ കുറവുള്ള 115 പേരുമുണ്ടെന്നാണ് സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മാത്രം കണക്കാണിത്. ഇതിലുമേറെയുണ്ടാകുന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതിനാല്‍ വിവിധ വകുപ്പുകളുടെ സഹായത്താല്‍ കൃത്യമായ പട്ടിക തയ്യാറാക്കുന്ന പദ്ഥിയിലേക്കാണഅ ആരോഗ്യ വകുപ്പ് നീങ്ങുന്നത്.












Click it and Unblock the Notifications