അജ്ഞാത നമ്പറിൽ നിന്ന് കോൾ, പിന്നാലെ ഫോണിലെ സേവ് ചെയ്ത നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങൾ
പാലക്കാട്; സ്ത്രീകളുടെ വാട്സ് ആപ് നമ്പറുകൾ ഹാക്ക് ചെയ്ത് അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പരാതി.മൊബൈൽ ഫോൺ ദാതാക്കൾ എന്ന് വിശ്വസിപ്പിച്ചാണ് ദുരൂഹമായ സമ്പറുകളിൽ നിന്ന് സ്ത്രീകളുടെ ഫോണിലേക്ക് കോളുകൾ എത്തുന്നത്. പാലക്കാട് മൂന്ന് സ്ത്രീകൾക്കാണ് ഫോൺ വിളിയെത്തിയത്.
തൃക്കങ്ങോട്, കടമ്പൂർ, പാലപ്പുറം സ്വദേശികളായ സ്ത്രീകളുടെ ഫോണിലേക്കാണ് കോൾ എത്തിയത്. ആദ്യം തൃക്കങ്ങോട് സ്വദേശിക്കായിരുന്നു ഫോൺ വിളി വന്നത്. സിം കാലാവധി നീട്ടാൻ എന്ന് പറഞ്ഞായിരുന്നു വിളി. യുവതിയോട് പിന്നീട് നമ്പറിലേക്ക് വന്ന ഒടിപി നമ്പർ ചോദിച്ചറിഞ്ഞ ശേഷം വിളിച്ചവർ സംഭാഷണം അവസാനിപ്പിച്ചു.
Recommended Video
എന്നാൽ പിന്നീട് ഇവരുടെ കോൺടാക്റ്റഅ ലിസ്റ്റിലുള്ള ആളുകളുടെ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങൾ വാട്സ് ആപിൽ പോയി തുടങ്ങി. ഈ സ്ത്രീയുടെ ഡിസ്പ്ലേ ചിത്രം ഉപയോഗിച്ച് മറ്റൊരു നമ്പറിൽ നിന്നായിരുന്നു ഇത്തരത്തിൽ സന്ദേശങ്ങൾ പോയത്. സുഹൃത്തുക്കൾ ഈ സന്ദേശങ്ങൾ ലഭിച്ചതോടെ ഇവരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.
ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചപ്പോൾ സന്ദേശം ലഭിച്ച നമ്പർ കടമ്പൂരിലെ വീട്ടമ്മയുടേതാണെന്ന് കണ്ടെത്തി. ഇവരുടെ തട്ടിപ്പിന് വിധേയമായിട്ടുണ്ടെന്ന് പോലീസിന് മനസിലായി. ഇതോടെ ഒടിപി തട്ടിപ്പ് സംഘത്തെ കുറിച്ച് പോലീസ് മുന്നറിയിപ്പ് നൽകി. ഇതോടെയാണ് തട്ടിപ്പിന് ഇരയായ മൂന്നാമത്തെ സ്ത്രീയും പോലീസിനെ സമീപിച്ചത്. ഹൈദരാബാദിൽ നിന്നാണ് ഫോൺ വിളിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിളിക്കുന്നവർ മലയാളത്തിൽ തന്നെയാണ് സംസാരിക്കുന്നത്. സംഭവത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.