പാലക്കാട് ബിജെപിയെ അകറ്റാൻ കോൺഗ്രസുകാർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം; എവി ഗോപിനാഥ്
പാലക്കാട്: ബി ജെ പിയെ അകറ്റാൻ ഇത്തവണ കോൺഗ്രസുകാർ സി പി എമ്മിന് വോട്ട് ചെയ്യണമെന്ന് മുൻ കോൺഗ്രസ് നേതാവ് എവി ഗോപിനാഥ്. കോൺഗ്രസിന്റെ സഹായത്തോടെയാണ് ബി ജെ പി പാലക്കാട് നഗരസഭ ഭരിക്കുന്നതെന്നും മതന്യൂനപക്ഷങ്ങൾ ആപത്ത് മനസിലാക്കി ഇടതിപക്ഷത്തിനൊപ്പം നിൽക്കണമെന്നും എവി ഗോപിനാഥ് പറഞ്ഞു.
കോൺഗ്രസാണ് പല വാർഡുകളും അട്ടിമറിച്ച് ബി ജെ പിക്ക് നൽകിയതെന്നും എവി ഗോപിനാഥ് ആരോപിച്ചു. കോൺഗ്രസ് ഒരിക്കൽ പോലും വർഗീയതയെ എതിർത്തിട്ടില്ലെന്നും താൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോഴും പാർട്ടി അത്തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും എവി ഗോപിനാഥ് വിമർശിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടി വിട്ട് പുറത്തുവരുമെന്നും ഇടതുപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഗോപിനാഥ് പറഞ്ഞു.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് വിട്ട നേതാവാണ് എവി ഗോപിനാഥ്. പിന്നീട് അദ്ദേഹം സി പി എമ്മുമായി പല പരിപാടികളിലും സഹകരിച്ച് പ്രവർത്തിച്ചിരുന്നുവെങ്കിലും ഇതുവരെ സി പി എമ്മിൽ ഔദ്യോഗികമായി ചേർന്നിട്ടില്ല. ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി പി സരിനൊപ്പമാണെന്ന് എവി ഗോപിനാഥ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം പി സരിനെ കൂടാതെ പാർട്ടിവിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബും സി പി എമ്മിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി ഷാനിബ് കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങളാണ് താൻ ചർച്ച ചെയ്തതെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇപ്പോൾ താൻ സി പി എമ്മിൽ ചേരില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും എകെ ഷാനിബ് മാധ്യമങ്ങളോട് പറഞ്ഞു.
നവംബർ 13 നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലത്തിൽ പി സരിനിലൂടെ അട്ടിമറി വിജയമാണ് ഇത്തവണ സി പി എം സ്വപ്നം കാണുന്നത്. യുവ നേതാവായ സരിന്റെ വരവ് കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കിയെന്നാണ് സി പി എം കണക്ക് കൂട്ടുന്നത്. മാത്രമല്ല സ്ഥാനാർത്ഥി നിർണയം മുതൽ തുടങ്ങിയ കോൺഗ്രസിലെ തർക്കങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നും സി പി എം കരുതുന്നു.












Click it and Unblock the Notifications