കൊവിഡ് രോഗിയുമായി സമ്പര്‍ക്കം, ഷാഫി പറമ്പില്‍ എംഎല്‍എയും വി കെ ശ്രീകണ്ഠന്‍ എംപിയും ക്വാറന്റീനില്‍
പാലക്കാട്: ഷാഫി പറമ്പില്‍ എംഎല്‍എ, വികെ ശ്രീകണ്ഠന്‍ എംപി, പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് തുടങ്ങിയവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത്. ജില്ലാ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വാളയാര്‍ അതിര്‍ത്തി കടന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ഈ ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നിരീക്ഷണത്തില്‍ പോകേണ്ടിവന്നത്.
അതേസമയം, പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഒരു തമിഴ്‌നാട് സ്വദേശിക്ക് ഉള്‍പ്പെടെ 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 181 പേരാണ് ചികിത്സയില്‍ ഉള്ളത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും ആയി വന്ന 35 പേര്‍ക്കുമാണ് രോഗം സ്വീകരിച്ചിട്ടുള്ളത്.ഇതില്‍ ആന്ധ്രാപ്രദേശില്‍ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ള ഒരു തമിഴ്‌നാട് സ്വദേശിയും ഉള്‍പ്പെടുന്നുണ്ട്.
രോഗികളുടെഎണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായാലും മുഴുവന്‍ പേര്‍ക്കുമുള്ള ചികിത്സ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലും മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലുമാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ചികിത്സയിലുണ്ട്. കഴിഞ്ഞ ദിവസം 13 പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടിരുന്നു.
പാലക്കാട് ജില്ലയിൽ സ്ഥിതി രൂക്ഷം; ഇന്ന് 40 പേർക്ക് കൊവിഡ്!! രോഗികളുടെ വിവരങ്ങൾ ഇങ്ങനെ