'നിയുക്ത എംപിക്ക്' അഭിവാദ്യം അർപ്പിച്ച് സിപിഎം ബോർഡ്; വിവാദം, പിന്നാലെ നീക്കി പോലീസ്
പാലക്കാട് ലോക്സഭ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട വിവാദ ബോർഡ് നീക്കം ചെയ്ത് പോലീസ്. പാലക്കാടിന്റെ 'നിയുക്ത എംപി'ക്ക് അഭിവാദ്യങ്ങൾ എന്ന വരികളോടെ പ്രത്യക്ഷപ്പെട്ട എ വിജയരാഘവന്റെ പേരിലുള്ള ഫ്ലക്സ് ആണ് നീക്കം ചെയ്തത്. ഉപ്പുകുളം പൊൻപാറയിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
പൊൻപാറയിലെ സി പി എം ബൂത്ത് കമ്മറ്റിയുടെ പേരിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. സി പി എം ഓഫീസിന് സമീപത്തായിട്ടായിരുന്നു ബോർഡ് സ്ഥാപിച്ചത്. അതേസമയം ബോർഡ് സ്ഥാപിച്ചതിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സുരേഷ് ബാബു പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന ബോർഡ് ആയതുകൊണ്ടാണ് നീക്കം ചെയ്തതെന്ന് മണ്ണാർക്കാട് ഡി വൈ എസ് പി വ്യക്തമാക്കി.

ഇത്തവണ പാലക്കാട് മണ്ഡലത്തിൽ ശക്തമായ പോരാട്ടമാണ് നടന്നത്. യു ഡി എഫിന് വേണ്ടി സിറ്റിംഗ് എംപി വികെ ശ്രീകണ്ഠനായിരുന്നു മത്സരിച്ചിരുന്നത്. ഇക്കുറിയും മണ്ഡലം നിലനിർത്തുമെന്നാണ് യു ഡി എഫ് അവകാശപ്പെടുന്നത്. എന്നാൽ എൽ ഡി എഫ് കോട്ടയാണ് പാലക്കാടെന്നും ഇത്തവണ വിജയം സുനിശ്ചിതമാണെന്നും സി പി എം പറയുന്നു. അതേസമയം മണ്ഡലത്തിലെ പോളിംഗ് കണക്കുകളിൽ ഇരുമുന്നണികളും ആശങ്കയിലാണ്.
പാലക്കാട് 73.20 ശതമാനം പോളിംഗ് ആയിരുന്നു ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇത് 77. 72 ശതമാനമായിരുന്നു. കഴിഞ്ഞ തവണ ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കൊങ്ങാട്, മലമ്പുഴ എന്നിവിടങ്ങളില്‍ എല്‍ ഡി എഫിനായിരുന്നു ഭൂരിപക്ഷം. പാലക്കാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നിവിടങ്ങള്‍ യു ഡി എഫിനൊപ്പമായിരുന്നു.
അതേസമയം പോളിംഗ് കണക്ക് കുറഞ്ഞത് തങ്ങൾക്ക് ഗുണകരമായെന്നാണ് ഇടത് ക്യാമ്പ് വിലയിരുത്തുന്നത്. സി പി എം ശക്തി കേന്ദ്രങ്ങളായ ഷൊർണൂർ , ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട് മേഖലയിലെ പോളിംഗ് കണക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും എൽ ഡി എഫ് വിലയിരുത്തുന്നു. ശക്തികേന്ദ്രങ്ങളായ മണ്ണാർക്കാട്ടേയും പാലക്കാട്ടേയും പോളിംഗ് കണക്കിലാണ് യു ഡി എഫ് പ്രതീക്ഷ അർപ്പിക്കുന്നത്. ഷൊർണൂർ മുൻ നഗരസഭ കൗൺസിലറായിരുന്നു വികെ ശ്രീകണ്ഠൻ . അതുകൊണ്ട് തന്നെ ഇവിടെ പോളിംഗ് ശതമാനം ഉയർന്നത് ഫലം അനുകൂലമാക്കുമെന്നും യു ഡി എഫ് കരുതുന്നു.
വോട്ട് വിഹിതം വർധിപ്പിക്കാനാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് ബി ജെ പിക്ക് സ്വാധീനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആക വോട്ടിന്റെ 21.26 ശതമാനം പാർട്ടിക്ക് നേടാൻ സാധിച്ചിരുന്നു.












Click it and Unblock the Notifications