പട്ടാമ്പി നേർച്ചക്കെത്തിച്ച ആന ലോറിയിൽ നിന്നും ഇറങ്ങിയോടി; ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്: പട്ടാമ്പി നേര്‍ച്ചയ്ക്കെത്തിച്ച ആന ലോറിയില്‍നിന്ന് ഇറങ്ങിയോടി. നേർച്ച കഴിഞ്ഞ് ആനയെ തിരികെ കൊണ്ടുപോകുമ്പോഴാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് ഒരാൾക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി കുന്ദസ്വാമിക്കാണ് പരിക്കേറ്റത്. രണ്ട് പശുക്കളേയും ഒരു ആടിനേയും ആന ചവിട്ടിക്കൊന്നു. വീടുകളും കടകളും ആന ആക്രമിച്ചു.ആനയെ പിന്നീട് തളച്ചു.
തിങ്കളാഴ്ച രാവിലെ നാലുമണിയോടെയാണ് സംഭവം. ഡ്രൈവര്‍ ചായകുടിക്കാന്‍ ലോറി നിര്‍ത്തിയപ്പോഴാണ് ആന ഇറങ്ങിയോടിയത്. മലപ്പുറം അക്കരമേല്‍ ഗ്രൂപ്പിന്റെ അക്കരമേല്‍ ശേഖരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇടഞ്ഞ ആന സമീപത്തെ വയലിലേക്ക് ഓടി. ഇവിടെ ആടുമേയ്ക്കാനെത്തിയതായിരുന്നു കന്ദസ്വാമി. ആനയുടെ ആക്രമണത്തിൽ ഇയാളുടെ നടുവിന് പരിക്കേറ്റു. കന്ദസ്വാമിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആന ഏകദേശം എട്ട് കിമിയോളം ആണ് ഓടിയത്. തുടര്‍ന്ന് 7.30- ഓടെ തൃശ്ശൂര്‍ കുന്നംകുളം എലിഫന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അമ്പാട് എന്ന സ്ഥലത്ത് വെച്ച് ആനയെ തളച്ചു.

അതേസമയം, പട്ടാമ്പി നേര്‍ച്ചക്കിടെ സംഘര്‍ഷവുമുണ്ടായി.രണ്ടുസംഘങ്ങളായി തിരിഞ്ഞ് യുവാക്കള്‍ഏറ്റുമുട്ടുകയായിരുന്നു. ആനപ്പുറത്ത് ഇരുന്ന യുവാവിനെ ആക്രമിക്കാനുളഅള ശ്രമവും നടന്നു. ഇതിനിടെ പോലീസുകാരന് മര്‍ദനമേറ്റു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്കേറ്റു. സംഘർഷത്തിന്റെ കാരണം വ്യക്തമല്ലെന്നും ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കുമെന്നും ഷൊർണൂർ ഡി വൈ എസ് പി അറിയിച്ചു.












Click it and Unblock the Notifications