തൃത്താലയിൽ എക്സൈസ് സംഘം വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു
പാലക്കാട്: തൃത്താല എക്സൈസ് ഇൻസ്പെക്റ്റർ പി.സജുവിന്റെ നേതൃത്വത്തിൽ ചാരായം വാറ്റ് കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ഇന്ന് രാവിലെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയ്ഡിലാണ് നാഗലശ്ശേരി വില്ലേജിൽ കോതച്ചിറ- മനക്കാട് വനത്തിൽ വളരെ കാലമായി പ്രവർത്തിച്ച് വരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തുന്നതും പ്ലാസ്റ്റിക് ഡ്രമ്മുകളിലും കുടങ്ങളിലുമായി സൂക്ഷിച്ചിരുന്ന 800 ലിറ്റർ വാഷും സ്റ്റൗ ഉൾപ്പെടെയുളള വാറ്റുപകരണങ്ങളും മറ്റും പിടിച്ചെടുത്ത് നശിപ്പിക്കുന്നത്.
കോതച്ചിറ- കറുകപുത്തൂർ മെയിൻ റോഡിൽ നിന്നും രണ്ടര കിലോമീറ്റർ കിഴക്ക് മാറി തൃശൂർ ജില്ലാ അതിർത്തിയിലുള്ള വനപ്രദേശത്താണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. വ്യാജവാറ്റിനെത്തുന്നവർ വനവിഭങ്ങൾ നശിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു. മഴക്കാലത്ത് ജല ലഭ്യത കുടിയതിനാൽ വനത്തിലും മറ്റും കൂടുതൽ ചാരായം വാറ്റാനുള്ള സാധ്യത നിലനില്ക്കുന്നതിനാൽ റെയ്സുകളും മറ്റും ശക്തിപ്പെടുത്തുവാൻ തീരുമാനിച്ചു.
പ്രതികളെ കണ്ടെത്തുന്നതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷണം ആരംഭിച്ചു. റെയ്ഡ് പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്റ്ററെ കൂടാതെ പ്രിവെന്റീവ് ഓഫീസർമാരായ ഓസ്റ്റിൻ, ജയരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ മേഘനാഥ്, രാജേന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.