വെന്തുരുകി പാലക്കാട്;ഒന്നര മാസത്തിനിടെ കത്തിയമര്‍ന്നത് ഇരുപത് ഹെക്ടറിലേറെ വനം
പാലക്കാട്: കനത്ത ചൂടിൽ വെന്തുരുകുകയാണ് പാലക്കാട്. 39.5 ഡിഗ്രി വരെയാണ് ജില്ലയിൽ ചൂട് രേഖപ്പെടുത്തിയത്. ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന ചൂടാണിത്. ഇങ്ങനെ തുടർന്നാൽ ചൂട് 40 കടക്കാൻ അധികനാൾ വേണ്ടി വന്നേക്കില്ല. അതേസമയം ചൂട് കനത്തതോടെ ഒന്നര മാസത്തിനിടെ ഇരുപത് ഹെക്ടറിലേറെ വനമാണ് ജില്ലയിൽ കത്തിയമർന്നത്. ചൂട് തുടങ്ങുമ്പോൾ തന്നെ കാടുകളിൽ തീപിടിത്തം സ്ഥിരം സംഭവമായതോടെ വരും ദിവസങ്ങളിൽ എന്താകും സ്ഥിതിയെന്ന ആശങ്കയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കുവെയ്ക്കുന്നത്.
കാട്ടുതീ പടർന്നാൽ മൃഗങ്ങൾ ഉൾപ്പെടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയേക്കുമെന്നും ഇത് സ്ഥിതി കൂടുതൽ വഷളാക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. അതേസമയം തീപിടുത്തം പതിവാകുമ്പോഴും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാതെ ഉഴലുകയാണ് ഉദ്യോഗസ്ഥർ. തീ കെടുത്താനുള്ള അത്യാധുനിക സംവിധാനങ്ങളൊന്നും ഇപ്പോഴും ഉദ്യോഗസ്ഥരുടെ കൈവശില്ല. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൂടുതൽ അപകടമായ സ്ഥിതിവിശേഷം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വകുപ്പ് അറിയിച്ചു..
പകൽ 11 മുതല്‍ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും വകുപ്പ് നൽകിയിട്ടുണ്ട്.












Click it and Unblock the Notifications