ദുരിതപെയ്ത്ത് തുടരുന്നു; പാലക്കാട് 2 ഡാമുകൾ തുറന്നു!! വാളയാർ ഡാം തുറക്കും! ക്യാമ്പുകൾ സജ്ജം
പാലക്കാട്; ജില്ലയിൽ മഴ കനത്തതോടെ രണ്ട് ഡാമുകള്‍ തുറന്നു. പരിധി കഴിഞ്ഞാല്‍ വാളയാര്‍ ഡാം നാളെ തുറക്കും.മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 120 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. നിലവിലെ വെള്ളത്തിന്റെ അളവ് 94.17 മീറ്ററാണ്. 93.09 മീറ്ററിന് മേലെ ജലം ഉയര്‍ന്നതിനാലാണ് ഡാം തുറന്നത്.
മംഗലം ഡാമിലെ ആറ് ഷട്ടറുകളും 55 സെന്റിമീറ്റര്‍ വരെയാണ് തുറന്നിട്ടുള്ളത്. ഡാമിന്റെ പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്. മംഗലം ഡാമില്‍ 77.14 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്. 76.93 മീറ്ററിന് മേലെ ജലം ഉയര്‍ന്നതിനാലാണ് ഡാം തുറന്നത്.
മലമ്പുഴ ഡാം 109.13 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06), പോത്തുണ്ടി 100.61 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204), മീങ്കര 153.35 മീറ്റര്‍(പരമാവധി ജലനിരപ്പ് 156.36), ചുള്ളിയാര്‍ 144.88 മീറ്റര്‍(പരമാവധി ജലനിരപ്പ് 154.08), വാളയാര്‍ 199.95 മീറ്റര്‍(പരമാവധി ജലനിരപ്പ് 203) ,ശിരുവാണി 873.49 മീറ്റര്‍(പരമാവധി ജലനിരപ്പ് 878.5), എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പുകള്‍.
അതേസമയം മഴ തുടരുന്ന സാഹചര്യത്തിൽ ആലത്തൂരിൽ ഒരു ക്യാമ്പ് കൂടി തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മണ്ണാർക്കാട് താലൂക്കിൽ രണ്ട് ക്യാമ്പ് തുറന്നിരുന്നു. മണ്ണാർക്കാട് താലൂക്കിൽ ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലും പാലക്കയം ദാറുൽ ഫർഖാൻ ഗേൾസ് ഹോമിലുമാണ് ക്യാമ്പുകൾ നിലവിലുണ്ടായിരുന്നത്.
മണ്ണാർക്കാട് താലൂക്കിലെ രണ്ട് ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 34 പേരാണ് ഉള്ളത് (സ്ത്രീ 12, പുരുഷൻ ഒൻപത്, കുട്ടികൾ 13) .ആലത്തൂരിൽ പാറശ്ശേരി അംഗനവാടിയിൽ തുറന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്നു പേരാണ് ഉള്ളത് (സ്ത്രീ രണ്ട്, പുരുഷൻ ഒന്ന്)
വീടിൻ്റെ ചുമർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു.ഓങ്ങല്ലൂർ സ്വദേശിയായ മച്ചിങ്ങൽതൊടി മൊയ്തീൻകുട്ടി (70) യാണ് മരിച്ചത്. ഓഗസ്റ്റ് അഞ്ചിന് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ചിറ്റൂർ കോഴിപ്പതി വില്ലേജ് സ്വദേശിയായ ലീലാവതി(50) മരണപ്പെട്ടിരുന്നു.
ജില്ലയിൽ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ ആലത്തൂർ താലൂക്കിലെ ഒരു വീട് പൂർണമായും 16 വീടുകൾ ഭാഗികമായും തകർന്നു.മണ്ണാർക്കാട് താലൂക്കിൽ ഒരു വീട് പൂർണമായും 34 വീട് ഭാഗികമായും തകർന്നു.
ചിറ്റൂർ, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി എന്നീ താലൂക്കുകളിൽ യഥാക്രമം 9,2,7,5അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. ആകെ രണ്ടു വീടുകൾ പൂർണമായും 73 വീടുകൾക്ക് ഭാഗികമായുമാണ് കേടുപാടുകൾ സംഭവിച്ചത്.37.95 കിലോമീറ്റർ കെഎസ്ഇബി കണക്ഷനുകൾക്കാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കേടുപാട് സംഭവിച്ചത്. കൂടാതെ 198 പോസ്റ്റുകളും 2 ട്രാൻസ്ഫോർമറുകളും തകർന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3.75 ഹെക്ടർ കൃഷിനാശവും ഉണ്ടായി.നെന്മാറ-നെല്ലിയാമ്പതി റോഡിൽ ചില ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. പാലക്കാട്- പെരിന്തൽമണ്ണ, കുമരംപുത്തൂർ- ഒലിപ്പുഴ,തൃത്താല -വി കെ കടവ്- പട്ടാമ്പി കോസ് വേ റോഡുകളിൽ മരം വീഴുകയും ഇവ വെട്ടിമാറ്റി ഗതാഗതം പുന സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.തൃത്താല -വി കെ കടവ്- പട്ടാമ്പി കോസ് വേ റോഡിന് മരം വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പറളി കോസ്വേ റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.