വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത് ക്രമീകരിക്കും: മന്ത്രി കെ.കൃഷ്ണന്‍കുട്ടി
പാലക്കാട്; ജില്ലയിൽ മഴ തുടരുന്ന സാഹച്യത്തിൽ ജാഗ്രതാ നിർദ്ദേശം. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. അതേസമയം മഴയുടെ ശക്തി കുറഞ്ഞതോടെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ താഴ്ത്തി നീരൊഴുക്ക് കുറച്ചിട്ടുണ്ട്. പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും താഴ്ത്തിയിട്ടുണ്ട്.

വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നത് ക്രമീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.ഭാരതപ്പുഴയിലേക്കുള്ള നീരൊഴുക്ക് നിയന്ത്രിക്കാന്‍ ജില്ലയിലെ ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിലെ മഴക്കനുസരിച്ച് ഡാമുകളിലെ വെള്ളം തുറന്നുവിടുന്നതില്‍ ക്രമീകരണം വരുത്തും.നിലവില്‍ ഒരേസമയം എല്ലായിടത്തും മഴ ഉണ്ടാവാത്തത് അനുകൂലമായ അവസ്ഥയാണ്. ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നിയന്ത്രിച്ചാല്‍ ഒരു പരിധിവരെ അപകട സാധ്യത കുറയ്ക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ജില്ലയില്‍ മഴയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.
24 മണിക്കൂറും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ മോണിറ്ററിങ് കര്‍ശനമായി നടക്കുന്നുണ്ട്. മറ്റു ജില്ലകളെ അപേക്ഷിച്ച് പാലക്കാട് പ്രശ്നങ്ങള്‍ കുറവാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ കനാലുകളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്തെങ്കിലും ഇവ വീണ്ടും അടിഞ്ഞാല്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ ജെ.സി.ബി റിസര്‍വായി ഏര്‍പ്പാടാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. കൂടാതെ, മുക്കൈ നിലമ്പതി, പട്ടാമ്പി തുടങ്ങിയ പാലങ്ങളില്‍ ചളിയും മറ്റ് വസ്തുക്കളും അടിഞ്ഞ് കൂടുന്ന സാഹചര്യം മുന്നില്‍ കണ്ട് ജില്ലയില്‍ ഒരു ഫ്ളോട്ടിങ് ജെ.സി.ബി എത്തിക്കാനുള്ള നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.
ജില്ലയില്‍ വഴിയോരങ്ങളിലും മറ്റും അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ അവശ്യപ്പെട്ടതിനെ തുടര്‍ന്ന് മരം മുറിക്കാന്‍ അടിയന്തര അനുമതി നല്‍കുമെന്ന് ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എ.മാരുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഉടനെ യോഗം ചേര്‍ന്ന് അതത് പ്രദേശത്തെ സ്ഥിതി വിലയിരുത്തി മന്ത്രിയെ അറിയിക്കാനും യോഗത്തില്‍ നിര്‍ദേശിച്ചു.
അതേസമയം മഴ തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ നല്‍കുന്ന ഈര്‍പ്പമുള്ള നെല്ല് ഉള്‍പ്പെടെ സംഭരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി യോഗത്തില്‍ അറിയിച്ചു. സാധാരണ ഗതിയില്‍ 17 ശതമാനം ഈര്‍പ്പമാണ് അനുവദനീയം. മഴ തുടരുന്ന സാഹചര്യത്തില്‍ 17 ശതമാനത്തിന് മുകളില്‍ ഈര്‍പ്പം വരുന്ന നെല്ല് കര്‍ഷകരും മില്ലുക്കാരും തമ്മില്‍ പരസ്പര ധാരണ ഉണ്ടാക്കി സംഭരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണം
ജില്ലയില്‍ ഇത്തവണ പതിവില്ലാത്ത ഇടങ്ങളില്‍ ഉള്‍പ്പെടെ കൃഷിനാശം സംഭവിച്ചതായും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും വി.കെ ശ്രീകണ്ഠന്‍ എം.പി പറഞ്ഞു.
വിള ഇന്‍ഷുറന്‍സ് തുക, ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് ധനസഹായം ലഭ്യമാക്കുക, യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്താനാകാത്തതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കൊയ്ത്ത് നടത്താന്‍ ഏര്‍പ്പാട് ഉണ്ടാക്കുക, തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുക, റവന്യൂ- കൃഷി അധികൃതര്‍ നാശം സംഭവിച്ച സ്ഥലം സന്ദര്‍ശിച്ച് കണക്ക് തയ്യാറാക്കി പരമാവധി നഷ്ടപരിഹാരം ഉറപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് പാടശേഖരാടിസ്ഥാനത്തില്‍ മണ്‍കയ്യാലകള്‍ നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ ജനപ്രതിനിധികള്‍ മുന്നോട്ടുവച്ചു.
Recommended Video
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ.മാരായ എ.പ്രഭാകരന്‍, ഷാഫി പറമ്പില്‍, പി. മമ്മിക്കുട്ടി, കെ. ബാബു, കെ.ഡി പ്രസേനന്‍, മുഹമ്മദ് മുഹ്‌സിന്‍, പി. പി സുമോദ്, കെ ശാന്തകുമാരി, കെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, എസ്.പി ആര്‍ വിശ്വനാഥ്, എ.ഡി.എം. കെ. മണികണ്ഠന്‍, സ്പീക്കറുടെ പ്രതിനിധി സുധീഷ് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications