മദ്യത്തിനേക്കാൾ ഇരട്ടി വീര്യമുള്ള ഹോമിയോ മരുന്ന്, കഴിക്കാൻ കള്ളുഷോപ്പ് മോഡൽ സൗകര്യം; മുട്ടൻ പണി..!
പാലക്കാട്: കൊല്ലങ്കോട് മേഖലയില്‍ മദ്യത്തിന്റെ ഇരട്ടിവീര്യം കൂടിയ ഹോമിയോ മരുന്ന് കഴിച്ചു പലര്‍ക്കും ദേഹാസ്വാസ്ഥ്യം വരുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്‌സൈസ് ഇന്റെലിജന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ കൊല്ലങ്കോട്, ചുള്ളിയാര്‍ ഡാം, കാമ്പ്രത്ത് ചള്ള ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ഇരട്ടി അല്‍ക്കോഹോള്‍ അടങ്ങിയ ഹോമിയോ മരുന്ന് പിടികൂടി. അനധികൃതമായി ടി ഹോമിയോ മരുന്ന് വില്‍പ്പന നടത്തിയ ചുള്ളിയാര്‍ ഡാം, ശ്രീ വല്‍സം വീട്ടില്‍ അയ്യപ്പന്‍ മകന്‍ വിജയനെതിരെ കേസ് എടുത്തെന്ന് എക്‌സൈസ് അറിയിച്ചു.
കൊല്ലങ്കോട് മേഖലയില്‍ ടി മരുന്ന് കഴിഞ്ഞ ഒരാഴ്ചയായി വ്യാപകമായി വില്‍പ്പന നടന്നു വരുന്നു എന്നും, ടി മരുന്ന് ലഹരിക്ക് വേണ്ടി മദ്യത്തിന് പകരമായി കൊല്ലങ്കോട് മേഖലയില്‍ ഉള്ളവര്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നു എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്‌സൈസ് ഇന്റെലിജന്‍സ് ബ്യൂറോയുടെ നേതൃത്വത്തില്‍ കൊല്ലങ്കോട് റേഞ്ചുമായി ചേര്‍ന്ന് ഇന്നലെ രാത്രി പരിശോധന നടത്തിയത്. 10 കുപ്പി മരുന്നുമായി വില്‍പ്പന നടത്തി വന്നിരുന്ന വിജയനെ എക്‌സൈസ് പിടികൂടുകയായിരുന്നു.
ഇയാള്‍ റിട്ടയര്‍ ചെയ്ത ഫിഷറീസ് ജീവനക്കാരന്‍ ആണ്. കൂടാതെ ടി മരുന്ന് കഴിക്കുന്നതിനു വേണ്ടി കള്ള് ഷോപ്പ് മോഡല്‍ സൗകര്യവും അവിടെ ചെയ്തു കൊടുത്തിരുന്നു ടി മരുന്ന് കാംബ്രത്ത് ചള്ള യില്‍ ഉള്ള ഒരു ഹോമിയോ ഡോക്ടറുടെ കൈയില്‍ നിന്നും വില്‍പ്പനയ്ക്ക് വേണ്ടി വാങ്ങിയത് ആണെന്ന് അന്വേഷണത്തില്‍ മനസ്സിലായി. ഇതിനെ കുറിച്ചും അന്വേഷണം നടന്നു വരുന്നു. ഇന്നലെ മാത്രം 100 ഓളം കുപ്പി മരുന്ന് മേഖലയില്‍ വില്‍പ്പന നടത്തി എന്ന് പിടിയിലായ വിജയന്‍ പറഞ്ഞു. ടി മരുന്ന് അമിതമായി ഉപയോഗിക്കുന്നത് ദേഹാസ്വാസ്ഥ്യം ഉണ്ടാകുമെന്നതിനാല്‍ വില്‍പ്പന നടത്തിയതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് അധികൃതര്‍ അന്വേഷിച്ചു വരികയാണ്.
ഒരു മെഡിക്കല്‍ പ്രാക്ടീഷണര്‍ ക്ക് പോലും ഒരു നിശ്ചിത അളവില്‍ മാത്രമേ ടി മരുന്ന് കൈവശം വയ്ക്കുവാനോ, രോഗിക്ക് എഴുതി കൊടുക്കുവാനോ പാടുള്ളൂ. 100 രൂപ മാത്രം വില വരുന്ന ടി ഒരു ബോട്ടില്‍ മരുന്ന് 500 രൂപക്ക് ആണ് ഇയാള്‍ മേഖലയില്‍ വിറ്റിരുന്നത്. കൊല്ലങ്കോട് മേഖലയില്‍ ലോക്ക്ഡൗണ്‍ പിരീഡില്‍ വ്യാപകമായി വ്യാജ വാറ്റ്, അനധികൃത മദ്യ നിര്‍മ്മാണവും വില്‍പ്പനയും, മദ്യത്തിന്റെ മറവില്‍ മരുന്ന് വില്‍പ്പന എന്നിവ വ്യാപകമാവുന്നതായി പരാതി വന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു റെയ്ഡ് സംഘടിപ്പിച്ചത്.
പാലക്കാട് ഐ ബി ടി മേഖലയില്‍ കഴിഞ്ഞ മാസം മാത്രം നടത്തിയ റെയ്ഡില്‍ വ്യാജ വാറ്റ് നടത്തിയ രണ്ടു പേരെയും, മദ്യ വില്‍പ്പന നടത്തിയ ഒരാളെയും പിടികൂടിയിരുന്നു. പാലക്കാട് ഐ ബി ഇന്‍സ്‌പെക്ടര്‍ അനൂപ് പ്രിവെന്റിവ് ഓഫീസര്‍ മാരായ സി. സെന്തില്‍ കുമാര്‍, കെ. എസ്. സജിത്ത്, ആര്‍. റിനോഷ്, എം. യൂനസ്, എം. എസ്. മിനു റേഞ്ചിലെ ഇന്‍സ്പെക്ടര്‍ ബാലഗോപാലന്‍, പ്രീവെന്റിവ് ഓഫീസര്‍ രൂപേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ രാജേഷ് ചുള്ളിയാര്‍മേഡ്, എക്‌സൈസ് ഡ്രൈവര്‍ സത്താര്‍ പരിശോധനയില്‍ പങ്കെടുത്തു.