'പാലക്കാട് വിട്ടുപോകാൻ മനസില്ല'; വടകരയിലെ സ്ഥാനാർത്ഥിത്വത്തിൽ ഷാഫി പറമ്പിലും അതൃപ്തിയിൽ
പാലക്കാട്: ലോക്ലഭ തിരഞ്ഞെടുപ്പിന് തൊട്ട് പത്മജ വേണുഗോപാൽ ബിജെപിയിൽ പോയത് കോൺഗ്രസിനെ കടുത്ത ആശയക്കുഴപ്പത്തിലാണ് എത്തിച്ചിരിക്കുന്നത്. യാതൊരു സ്വാധീനവും ഉണ്ടാക്കാൻ കഴിയാത്ത നേതാവാണ് പത്മജയെന്നും മത്സരിച്ച തിരഞ്ഞെടുപ്പുകളിലൊന്നും അവർ വിജയിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നുണ്ടെങ്കിലും സാക്ഷാൽ കെ കരുണാകരന്റെ മകൾ ബി ജെ പിയിലേക്ക് പോയത് തങ്ങൾക്ക് കനത്ത ക്ഷീണം ഉണ്ടാക്കുമെന്ന ആശങ്ക കോൺഗ്രസിന് ഉണ്ട്. അതുകൊണ്ട് കൂടിയാണ് അവസാന നിമിഷം ലോക്സഭ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസ് അപ്രതീക്ഷിത മാറ്റങ്ങൾ നടപ്പാക്കിയതും.
പത്മജ പാർട്ടി വിട്ട ക്ഷീണമകറ്റാൻ വടകരയിലെ സിറ്റിംഗ് എംപി കൂടിയായ കെ മുരളീധരനെ തൃശൂരിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ്. ഇതോടെ ഇതുവരെ ചിത്രത്തിലില്ലാതിരുന്ന പാലക്കാട് എം എൽ ഷാഫി പറമ്പലിനെ വടകരയിൽ മത്സരിപ്പിക്കാനും നേതൃത്വം തീരുമാനിച്ചു. തൃശൂരെ സിറ്റിം എം പിയായ ടിഎൻ പ്രതാപന് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനും തീരുമാനമായി. അതേസമയം അവസാന നിമിഷത്തെ അപ്രതീക്ഷിത ട്വിസ്റ്റിൽ നേതാക്കൾക്കും പ്രവർത്തകർക്കുമിടയിൽ അതൃപ്തി രൂക്ഷമായിരിക്കുകയാണ്.

വടകര വിട്ട് തൃശൂരിൽ മത്സരിക്കുന്നതിനോട് തുടക്കത്തിൽ തന്നെ കെ മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ നേതൃത്വം പറയുന്ന ഏത് മണ്ഡലത്തിലും മത്സരിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലും അതൃപ്തനാണെന്നാണ് റിപ്പോർട്ടുകൾ. തന്റെ തട്ടകമായ പാലക്കാട് വിട്ടുവരുന്നതിനോട് അദ്ദേഹത്തിന് തീരെ താത്പര്യമില്ല. പാലക്കാട് വിടുകയെന്നതിലാണ് അതൃപ്തി, എന്നാല്‍ പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കും എന്നതാണ് നിലപാട് എന്നാണ് സ്ഥാനാർത്ഥിത്വ വാർത്തകളോട് ഷാഫി പ്രതികരിച്ചത്.
എന്തായാലും വടകരയിൽ ഷാഫി പറമ്പിൽ എത്തുന്നതോടെ ഷാഫി-കെകെ ശൈലജ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. പോരാട്ടത്തിൽ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റ് ശൈലജ പിടിച്ചെടുക്കുമോയെന്ന് കാത്തിരുന്ന് കാണാം. അതേസമയം മുരളീധരന്റെ വരവോട് തൃശൂരിൽ മത്സരം കൂടുതൽ മുറുകുകയാണ്. ഇപ്പോഴാണ് പോരാട്ടം കുറച്ചുകൂടി രസകരമായതെന്നാണ് കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തോട് ബി ജെ പി നേതാവ് സുരേഷ് ഗോപി പറഞ്ഞത്. ആരൊക്കെ വന്നാലും ഇത്തവണ താൻ തൃശൂരിൽ ജയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം കോൺഗ്രസിൽ നിന്നും സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ. ഇത്തവണയും താമര വിരിയാൻ പോകുന്നില്ലെന്നും നേതാക്കൾ പറയുന്നു.












Click it and Unblock the Notifications