രാത്രിയുടെ മറവിൽ കുന്നിടിക്കലും മണൽക്കടത്തും: എട്ട് ലോറിയും മണ്ണുമാന്തിയും പിടിച്ചെടുത്തു!!
പാലക്കാട്: ഓണാഘോഷത്തിന്റെ മറവിൽ അനധികൃതമായി കുന്നിടിച്ച് കടത്താൻ ശ്രമം. പട്ടാമ്പിയിലെ നാഗലശ്ശേരിയിലാണ് സംഭവം. കുന്നിടിച്ച് മണ്ണ് കടത്തുകയായിരുന്ന എട്ട് ടിപ്പർ ലോറികളും ഒരു ജെബിയിലും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഒറ്റപ്പാലം സബ്കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് മണ്ണും പുഴയിൽ നിന്ന് ഊറ്റിയ മണലും കടത്തുകയായിരുന്ന വാഹനങ്ങൾ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുന്നിടിച്ച ശേഷം മണ്ണ് തൃശ്ശൂരിലേക്ക് കടത്താനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതിനിടെ തിരുമിറ്റക്കോട് പമ്പ്ഹൌസിന് സമീപത്തുള്ള പുഴയിൽ നിന്ന് മണൽ കയറ്റി വരുന്നതിനിടെയാണ് ടിപ്പർ ലോറി ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത്.
'പി എസ് സി നിയമനങ്ങളെക്കുറിച്ച് നടക്കുന്നത് വ്യാജപ്രചാരണം, നിയമനം നല്‍കിയത് 1,33,132 പേര്‍ക്ക്'
ഉത്സവകാലത്തിന്റെ മറവിൽ അനധികൃത ഖനനം നടക്കുന്നതായി വിവരം ലഭിച്ചതോടെ ഒറ്റപ്പാലം സബ്കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലെത്തിയ സ്പെഷ്യൽ സ്ക്വാഡാണ് മണൽക്കടത്ത് പിടികൂടിയത്. ആവശ്യമായ രേഖകകളില്ലാതെ കുന്നിടിച്ച് നിരത്തുകയും മണ്ണ് കടത്തുകയും ചെയ്ത സംഭവത്തിൽ ഇതോടെ സ്ഥലമുടമയിൽ നിന്നും മണ്ണ് കയറ്റിയെത്തിയ വാഹന ഉടമകളിൽ നിന്നും സബ്കളക്ടർ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേ സമയം മണൽ കയറ്റിയെത്തിയ ലോറി സർക്കാരിലേക്ക് കണ്ടുകെട്ടുന്നതിനൊപ്പം വാഹനത്തിന്റെ ഡ്രൈവർക്കൊപ്പം ക്രിമിനൽ ക്രിമിനൽ കേസെടുക്കാനും നിർദേശമുണ്ട്. സബ്കളക്ടർ നേരിട്ട് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് നിർദേശം നൽകുകയായിരുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആലത്തൂർ, വടക്കഞ്ചേരി എന്നീ മേഖലകളിൽ ഭൂമാഫിയ ഇത്തരത്തിൽ വ്യാപകമായി മണ്ണ്കടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കുന്നിടിച്ച ശേഷം രാത്രി 11 മുതൽ പുലർച്ചെ വരെയുള്ള സമയത്തിനുള്ളിൽ വ്യാപകമായി മണ്ണ് കടത്തുന്നതായാണ് വിവരം ലഭിച്ചിട്ടുള്ളത്.