കുടുംബ വഴക്ക് പരിഹരിക്കാനെത്തി; ഡിവൈഎഫ്ഐ നേതാവ് കുത്തേറ്റ് മരിച്ചു
മദ്യലഹരിയിലായിരുന്ന ജയദേവൻ മൂർച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിനെ കുത്തുകയായിരുന്നു

പാലക്കാട്: കുടുംബവഴക്ക് പരിഹരിക്കാനുള്ള ഇടപെടലിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഡിവൈഎഫ്ഐ ഒറ്റപ്പാലം പനയൂർ ഹെൽത്ത് സെന്റർ യൂണിറ്റ് പ്രസിഡന്റ് ശ്രീജിത്ത് (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ജയദേവനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ശ്രീജിത്തിന്റെ അമ്മാവന്റെ മകനാണ് അറസ്റ്റിലായ ജയദേവൻ.
അമ്മാവന്‍ കാരാത്തുപടി വീട്ടില്‍ രാധാകൃഷ്ണനും മകന്‍ ജയദേവനും തമ്മിലുയുണ്ടായ വഴക്ക് തടയാനായിരുന്നു ഇവരുടെ വീട്ടിൽ ശ്രീജിത്ത് എത്തിയത്.
ജയദേവൻ സ്ഥിരം മദ്യപാനിയാണ്. ഇയാൾ ഇന്നലെ മദ്യപിച്ച് വീട്ടിലെത്തി വീട്ടുകാരുമായി തർക്കത്തിലായി. ബഹളത്തിനിടയിൽ അമ്മയെ അടക്കം ജയദേവൻ മർദ്ദിച്ചു. ഇതോടെയായിരുന്നു ശ്രീജിത്തടക്കം മൂന്ന് പേർ വിഷയത്തിൽ ഇടപെട്ടത്.
മുൻപും സമാനമായ രീതിയിൽ ഇയാൾ പ്രശ്നങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രീജിത്ത് ഇടപെടാറുണ്ടായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഇന്നലെ ശ്രീജിത്ത് പ്രശ്നത്തിൽ ഇടപെട്ടത്. എന്നാൽ മദ്യലഹരിയിലായിരുന്ന ജയദേവൻ മൂർച്ചയുള്ള ആയുധം കൊണ്ട് ശ്രീജിത്തിനെ കുത്തുകയായിരുന്നു.രക്ഷപ്പെടുത്താന്‍ പോയ അയല്‍വാസികളായ സന്തോഷ് ബാബു, രഞ്ജിത്ത്, മരുതി എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയദേവനും പരിക്കുകളോടെ ചികിത്സയിലാണ്. ശ്രീജിത്തിന്റെ മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറയിലേക്ക് മാറ്റി.












Click it and Unblock the Notifications