ചിറ്റൂരിൽ ജനതാദൾ-ഡിവൈഎഫ്ഐ സംഘർഷം: 3 പേർക്ക് പരിക്ക്!! ആളുകളെ വിളിച്ചു വരുത്തി ആക്രമിച്ചതെന്ന്!!
പാലക്കാട്: ജനതാദൾ-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 3 പേർക്ക് പരുക്ക്. ഡിവൈഎഫ്ഐ പ്രവർത്തകരും സഹോദരങ്ങളുമായ കേണംപുള്ളി എം.സതീഷ് (35), എം.രതീഷ് (30), എന്നിവരെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ജനതാദൾ(എസ്) പ്രവർത്തകൻ കരിഞ്ഞാലിപ്പള്ളം സ്വദേശി രാജനെ (47) വിളയോടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം 7 മണിയോടെ മുട്ടിരിഞ്ഞി കള്ളുഷാപ്പിനു സമീപത്ത് വച്ചായിരുന്നു സംഘർഷം. വഴിയിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരു വിഭാഗക്കാരും ആളുകളെ വിളിച്ചു വരുത്തി മാരകായുധങ്ങൾക്കൊണ്ട് പരസ്പരം ആക്രമിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്. തുടക്കത്തിൽ രണ്ടു പേർ തമ്മിലുണ്ടായ തർക്കം കൂടുതൾ ആളുകൾ എത്തിയതോടെ ഇരു രാഷ്ട്രീയ പ്രവർത്തകരും ഏറ്റെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രി ചിറ്റൂർ പൊലീസ് പരിക്കേറ്റവരുടെ മൊഴിയെടുത്തു. അന്വേഷണത്തിനു ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകു എന്നും പൊലീസ് പറഞ്ഞു












Click it and Unblock the Notifications