എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പാലക്കാട്: ചെർപ്പുളശേരിയിൽ എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17 കാരന്റെ മൃതദേഹം കണ്ടെത്തി. വല്ലപ്പുഴ സ്വദേശി കളത്തില്‍ ഷംസുവിന്റെ മകന്‍ സുഹൈറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ചുണ്ടമ്പറ്റ നാട്യമംഗലം ഭാഗത്ത് നിന്ന് തൂതപ്പുഴയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്.
വെള്ളിയാഴ്ച വൈകീട്ടാണ് കുലുക്കല്ലൂര്‍ ആനക്കല്‍ നരിമടയ്ക്ക് സമീപത്തുവെച്ച് സുഹൈര്‍ പുഴയില്‍ ചാടിയത്. സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്നു സുഹൈർ. എട്ട് പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇതിനിടയിൽ പട്ടാമ്പി റേഞ്ച് എക്‌സൈസ് സംഘം പട്രോളിങ്ങിനെത്തുകയായിരുന്നു. എക്സൈസ് സംഘത്തെ കണ്ടതോടെ എല്ലാവരും ചിതറിയോടി. സുഹൃത്തും സുഹൈറും കൂടി പുഴയിൽ ചാടി. രാത്രി 10 മണിയോടെ സുഹൃത്ത് പുഴയിൽ നിന്ന് നീന്തി കരക്ക് കയറി വീട്ടിലെത്തി. ആ സമയത്താണ് സുഹൈറിനെ കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് സുഹൈറും പുഴയിൽ ചാടിയ വിവരം ഇയാൾ വീട്ടുകാരെ അറിയിക്കുകയായിരുന്നു.

തുടർന്ന് വീട്ടുകാർ ചെർപുളശേരി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടാമ്പി അഗ്‌നിരക്ഷാസേനയും പാലക്കാട് നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍വിദഗ്ധരും ശനിയാഴ്ച രാവിലെ മുതൽ തിരച്ചിൽ നടത്തി. രാവിലെ 7.30 മുതൽ തിരച്ചിൽ തുടങ്ങിയിരുന്നു. എന്നാൽ പുഴയിൽ തണുപ്പ് കൂടിയതോടെ വൈകീട്ടോടെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് തിരച്ചിൽ നടത്താനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്. സുഹൈറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.












Click it and Unblock the Notifications