ചിറ്റൂരിൽ പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്; കെ കൃഷ്ണൻകുട്ടിക്കെതിരെ മുൻ എംഎൽഎയുടെ മകൻ മത്സരത്തിന്
പാലക്കാട്; ചിറ്റൂരിൽ ഇത്തവണ പോരാട്ടം കടുപ്പിക്കാനുറച്ച് കോൺഗ്രസ്. മുൻ എംഎൽഎ കെ അച്യുതന്റെ മകൻ സുമേഷ് അച്യുതനെ മന്ത്രി കെ കൃഷ്ണൻ കുട്ടിക്കെതിരെ മത്സരിപ്പിച്ചേക്കും. പാർട്ടി നിർദ്ദേശിച്ചാൽ മത്സരിക്കുമെന്ന് സുമേഷ് അച്യുതൻ വ്യക്തമാക്കി. അതേസമയം അഞ്ച് വർഷത്തെ വികസനം തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അഞ്ച് വർഷം കൊണഅട് നടപ്പാക്കിയ വികസന പദ്ധതികളാണ് തെരഞ്ഞെടുപ്പിലേക്കുള്ള മൂലധനം. ചിറ്റൂർ മേഖലയിലെ കുടിവെള്ള പ്രശ്നത്തിനും കാർഷികാവശ്യത്തിനുള്ള ജല പ്രതിസന്ധിക്കും പരിഹാരം കാണാനായത് പ്രധാന നേട്ടമാണെന്ന് മന്ത്രി പ്രതികരിച്ചു.ജെഡിഎസ് ,എൽജെഡി ലയന ചർച്ചകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ഇത്തവണയും മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ് എൽഡിഎഫ്.
കോണ്‍ഗ്രസിന്‍റെ കുത്തകയായിരുന്ന ചിറ്റൂര്‍-തത്തമംഗലം നഗരസഭ പിടിച്ചതും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. അതിനിടെ നെൻമാറ സീറ്റ് ഘടകക്ഷികൾക്ക് പോയാൽ കോൺഗ്രസിൽ ചിറ്റൂർ സീറ്റിന് മുൻ കോൺഗ്രസ് എംഎൽഎ കെഎ ചന്ദ്രന്റെ മകൻ കെസി പ്രീതും അവകാശം ഉന്നയിച്ചേക്കും.
ചിറ്റൂർ-തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ.നാല് തവണ കെ അച്യുതൻ ഇവിടെ നിന്നും വിജയിച്ചിട്ടുണ്ട് , നാല് തവണ കെ കൃഷ്ണൻ കുട്ടിയും.കോൺഗ്രസിനും ജനതാദളിനും സ്വാധീനമുള്ള മണ്ഡലമാണിത്.
ഇടതുമുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയം; എഫ്ബിഐ വന്നാലും ഞങ്ങള്‍ക്ക് ഭയമില്ലെന്ന് ഷിബു ബേബി ജോണ്‍
Recommended Video