ബല്റാമിനേയും ഷംസുദ്ദീനേയും പൂട്ടും; പാലക്കാട് പത്തിലേറെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിച്ച് സിപിഎം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഏറ്റവും കൂടുതല്‍ വിജയ പ്രതീക്ഷയുള്ള ജില്ലകളില്‍ ഒന്നാണ് പാലക്കാട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെയുള്ള 12 നിയമസഭാ മണ്ഡലങ്ങളില്‍ ഒമ്പതിലും വിജയിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ മേധാവിത്വം നിലനിര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ വിജയം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണി ഒരുങ്ങുമ്പോള്‍ ശക്തമായ തിരിച്ചു വരവിനാണ് യുഡിഎഫിന്റെ ശ്രമം.
മലമ്പുഴ, കോങ്ങാട്
മലമ്പുഴ, കോങ്ങാട്, ആലത്തൂര്‍, ചിറ്റൂര്‍, നെന്മാറ, തരൂര്‍, ഷൊര്‍ണൂര്‍, പട്ടാമ്പി, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിലായിരുന്നു ജില്ലയില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് വിജയിച്ചത്. പാലക്കാട്, തൃത്താല, മണ്ണാര്‍ക്കാട് മണ്ഡലങ്ങളില്‍ യുഡിഎഫും വിജയിച്ചു. ഇത്തവണ തൃത്താലയും മണ്ണാര്‍ക്കാടും അടക്കം പിടിച്ചെടുത്ത് പത്തിലേറെ മണ്ഡലങ്ങളിലും വിജയിക്കാനാണ് എല്‍ഡിഎഫിന്റെ നീക്കം.
നാല് എംഎല്‍എമാര്‍ ഉണ്ടാവില്ല
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഒമ്പത് മണ്ഡലങ്ങള്‍ക്ക് പുറമെ ഘടകക്ഷികള്‍ മത്സരിക്കുന്ന മൂന്ന് സീറ്റുകളിലും ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വിഎസ് അച്യുതാനന്ദനും കേന്ദ്ര കമ്മിറ്റി അംഗവും പിണറായി മന്ത്രിസഭയില്‍ അംഗവുമായ എ കെ ബാലനും അടക്കം ഉള്ള നാല് എംഎല്‍എമാര്‍ ഇത്തവണ മത്സരംഗത്ത് നിന്നും ഒഴിവായേക്കും.
തൃത്താല പിടിക്കണം
ഇടത് പക്ഷത്തിന് മേല്‍ക്കോയ്മ ഉള്ള മണ്ഡലമാണെങ്കില്‍ കഴിഞ്ഞ രണ്ട് തവണയായി കോണ്‍ഗ്രസിലെ വിടി ബല്‍റാം വിജയിക്കുന്ന മണ്ഡലമാണ് തൃത്താല. ശക്തനായ സ്ഥാനാര്‍ത്ഥിയുടെ അഭാവത്തിലാണ് ബല്‍റാം വിജയം തുടരുന്നതെന്ന പരാതി മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ എംബി രാജേഷിനെ ഇറക്കി ബല്‍റാമിനെ പൂട്ടാനാണ് സിപിഎം നീക്കം.
യുഡിഎഫില്‍ ഷാഫി പറമ്പില്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പോയ പാലക്കാട് ഇത്തവണ ആര് എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. യുഡിഎഫില്‍ നിന്നും ഷാഫി പറമ്പില്‍ വിജയിച്ചപ്പോള്‍ മുൻ എം.പി എൻഎൻ കൃഷ്ണദാസ് ബിജെപിയുടെ ശോഭ സുരേന്ദ്രനും പിറകില്‍ മൂന്നാമതായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയും ചെയ്തിരുന്നു.
സിപിഎമ്മിന്റെ നീക്കം
ഈ സാഹചര്യത്തില്‍ മണ്ഡലം പിടിക്കാനുറച്ചാണ് ബിജെപി ഇത്തവണ രംഗത്ത് ഇറങ്ങുന്നത്. യുഡിഎഫില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ഷാഫി പറമ്പിലിന് തന്നെ വീണ്ടും അവസരം ലഭിക്കും. യുവ വനിത നേതാക്കളെയോ എസ്.എഫ്.െഎ സംസ്ഥാന നേതാക്കളെയോ കളത്തിലിറക്കി ശക്തമായ പോരാട്ടം കാഴ്ചവെക്കാനാണ് സിപിഎമ്മിന്റെ നീക്കം.
അച്യുതാനന്ദന് പകരം
മലമ്പുഴയില്‍ ഇത്തവണ വിഎസ് അച്യുതാനന്ദന് ഉണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്. പകരം സംസ്ഥാനത്തെ പ്രമുഖ നേതാക്കളില്‍ ആരെങ്കിലും എത്താനാണ് സാധ്യത. മുമ്പ് ഇ.കെ. നായനാരും ടി. ശിവദാസമേനോനും പ്രതിനിധീകരിച്ച മണ്ഡലമാണിത്. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ പേരാണ് ഇപ്പോള്‍ പ്രധാനമായും ഉയര്‍ന്നു കേല്‍ക്കുന്നത്.
കോങ്ങാട് മണ്ഡലം
തരൂരില്‍ കഴിഞ്ഞ നാല് തവണ തുടര്‍ച്ചയായി വിജയിക്കുന്ന മന്ത്രി എകെ ബാലന് ഇത്തവണ മത്സര രംഗത്ത് ഉണ്ടായേക്കില്ലെന്ന സൂചനയുണ്ട്. ബാലന് ഒഴിഞ്ഞാല്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മറ്റൊരു പേര് മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരിയെ മത്സരിപ്പിച്ചേക്കും. കോങ്ങാട് രണ്ട് തവണ വിജയിച്ച കെ വി വിജയദാസും ഇത്തവണ മാറും. പകരം മുന്‍ എംപി എസ് അജയകുമാറിന്റെ പേരാണ് പരിഗണിക്കുന്നത്.
ഒറ്റപ്പാലത്തും പുതിയ ആള്
ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുന്ന പി ഉണ്ണിക്ക് പകരം ഒറ്റപ്പാലത്ത് കെ ജയദേവന് ഉള്‍പ്പടേയുള്ളവരുടെ പേരാണ് കേള്‍ക്കുന്നത്. അതേസമയം ആലത്തൂരില്‍ കെഡി പ്രസേനയും നെന്മാറയിൽ കെ. ബാബുവും വീണ്ടും മത്സരിച്ചേക്കും. ഷൊര്‍ണൂരില്‍ പികെ ശശിയെ മാറ്റുമെന്ന സൂചനയുണ്ട്. ഇദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ട് വരാനാണ് നീക്കം. പകരം പരിഗണിക്കപ്പെടുന്നവരില്‍ വിജയരാഘവന് ഉള്‍പ്പടേയുള്ളവരുടെ പേരുണ്ട്.
പട്ടാമ്പിയില്‍ മുഹ്സിന് തന്നെ
സിപിഐ മത്സരിക്കുന്ന പട്ടാമ്പിയില്‍ മുഹമ്മദ് മുഹ്സിന് തന്നെ ഇത്തവണയും അവസരം ലഭിച്ചേക്കും. അതേസമയം മണ്ണാര്‍ക്കാട് ആര് എന്നതില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മണ്ണാര്‍ക്കാട് സീറ്റ് ഏറ്റെടുക്കണമെന്ന അഭിപ്രായം സിപിഎം പ്രാദേശിക നേതൃത്വത്തിനുണ്ട്. ചിറ്റൂരില്‍ മന്ത്രി കെ കൃഷ്ണന് കുട്ടി തന്നെ വീണ്ടും മത്സരിച്ചേക്കും. അദ്ദേഹം സ്വയം ഒഴിവാകുകയാണെങ്കില്‍ ചിറ്റൂർ േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് മുരുകദാസിനാണ് സാധ്യത.
മണ്ണാര്‍ക്കാട്
യുഡിഎഫില്‍ മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന് തന്നെ വീണ്ടും അവസരം ലഭിച്ചേക്കും. പാലക്കാട്ട് ഷാഫി പറമ്പിലും തൃത്താലയിൽ വി.ടി. ബൽറാമും മത്സരത്തിനുണ്ടാകും. ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് നേതാവ് ഡോ. സരിനെയാണ് പരിഗണിക്കുന്നത്. ഷൊർണൂരിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ഫിറോസ്, പട്ടാമ്പിയില്‍ സിപി മുഹമ്മദ് എന്നിവരുടെ പേരുകളാണ് യുഡിഎഫില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.
കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍ - എങ്ങനെ കളിക്കാം?