ഗർഭിണിയായ ആന ചരിഞ്ഞ സംഭവം; മലപ്പുറം സ്വദേശി അറസ്റ്റിൽ
പാലക്കാട്; അമ്പലപ്പാറ വനമേഖലയിൽ കാട്ടാന ദുരൂഹസാഹചര്യത്തിൽ ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം ഓടക്കാലി സ്വദേശി വിൽസണാണ് അറസ്റ്റിലായത്. അമ്പലപ്പാറ മേഖലയിൽ കൃഷി ചെയ്യുന്നയാളാണ് ഇദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്ന് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അതേസമയം അന്വേഷണം മലപ്പുറം ജില്ലയിലെ കരവാരക്കുണ്ടിലേക്കും വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തിരുമാനം. കഴിഞ്ഞ ദിവസം കരുവാരക്കുണ്ടിൽ സമാനമായ രീതിയിൽ പരിക്കേറ്റ നിലയിൽ ആനയെ കണ്ടെത്തിയിരുന്നു. ആനയുടെ വായിൽ കണ്ടെത്തിയ മുറിവുകളും അമ്പലപാറയിലെ ചരിഞ്ഞ ആനയുടെ വായിൽ കണ്ടെത്തിയ മുറിവുകളും സമാനമാണ്. ഈ സാഹചര്യത്തിലാണ് ഈ മേഖലയിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുന്നത്.
സൈലന്റ് വാലി ബഫർ സോണിനോട് അടുത്ത് കിടക്കുന്ന തോട്ടങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. ഇവയെ തുരത്താൻ ഇവിടങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് ഭക്ഷണങ്ങൾ വയ്ക്കുന്നത് പതിവാണ്. ഇതേ രീതിയിൽ വെച്ച ഭക്ഷണമാകാം അമ്പലപ്പാറയിലെ ആനയും കഴിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിമഗമനം. മേഖലയിൽ സ്ഫോടക വസ്തുക്കൾ നിറച്ച ആഹാരസാധനങ്ങൾ വിതറുന്നവരെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ആന ചരിഞ്ഞ സംഭവത്തിൽ വനംവകുപ്പും മണ്ണാർകാട് പോലീസും പ്രത്യേകം കേസെടുത്തിട്ടുണ്ട്.
അതേസമയം ഗർഭിണിയായ ആനയ്ക്ക് യഥാസമയം ചികിത്സ ഒരുക്കുന്നതിൽ വനംവകുപ്പിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്ന വിമർശനം ശക്തമാണ്. ആന ജനവാസ മേഖലയിൽ നിലയുറപ്പിച്ചപ്പോൾ നിരവധി തവണ പരാതി പെട്ടിരുന്നു. എന്നാൽ ആനയ്ക്ക് ചികിത്സ ലഭ്യമാക്കാതെ വനമേഖലയിലേക്ക് തിരിച്ചയക്കാൻ മാത്രമാണ് വനപാലകർ ശ്രമിച്ചിരുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. അതേസമയം വനംവകുപ്പ് ആരോപണം തള്ളി രംഗത്തെത്തി. സംഭവം അറിഞ്ഞപ്പോൾ തന്നെ മൃഗഡോക്ടറുടെ ഉൾപ്പെടെ സേവനം തേടിയിരുന്നുവെന്ന് വകുപ്പ് വ്യക്തമാക്കി.
Recommended Video
സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ആന ചരിഞ്ഞ സംഭവം ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. സംഭവത്തിൽ വർഗീയ പ്രചപണവുമായി മുൻ കേന്ദ്രമന്ത്രി കൂടിയായ ബിജെപി നേതാവ് മനേക ഗാന്ധി രംഗത്തെത്തിയിരുന്നു. ആന ചരിഞ്ഞത് പാലക്കാടായിട്ടും മലപ്പുറത്താണ് സംഭവം എന്ന നടന്നത് എന്ന തരത്തിലായിരുന്നു പ്രചരണം. മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന ജില്ലയാണെന്നും അവർ ആരോപിച്ചിരുന്നു.
ലോകത്ത് കൊറോണ മരണം 4 ലക്ഷത്തിലേക്ക്; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്