നെല്ലിയാമ്പതിയിൽ രക്ഷാപ്രവർത്തനത്തിയവരെ തടഞ്ഞു: അധികൃതർ ദൗത്യസംഘത്തെ തടഞ്ഞത് പ്രതിഷേധാർഹം!
പാലക്കാട്: എൺപതോളം ഇടങ്ങളിൽ ഉരുൾപൊട്ടി ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയിൽ ചൊവാഴ്ച രക്ഷാപ്രവർത്തനവുമായി ചെന്ന ദൗത്യസംഘത്തെ അധികൃതർ തടഞ്ഞത് പ്രതിഷേധാർഹമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം പ്രസ്താവിച്ചു. നെല്ലിയാമ്പതിയിലെ രക്ഷാപ്രവർത്തന ദൗത്യത്തിൽ സൈന്യത്തിനൊപ്പം ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ തുടക്കം മുതൽ ഉണ്ട്. ജീവൻ പണയം വെച്ചാണ് ദൗത്യസംഘം പ്രവർത്തിച്ചത്. വിഭവങ്ങൾ എത്തിച്ചു കൊടുക്കാനും അവർ മുൻകൈയെടുത്തു.
ഗർഭിണികൾ കുടുങ്ങിക്കിടക്കുന്നെന്ന വിവരത്തിൻമേലാണ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ മെഡിക്കൽ സംഘവുമായി ചൊവാഴ്ച ഫ്രറ്റേണിറ്റി പ്രവർത്തകർ നെല്ലിയാമ്പതിയിലേക്ക് തിരിച്ചത്. എന്നാൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായതോടെ സംഘത്തെ പോത്തുണ്ടി ചെക്പോസ്റ്റിൽ വനം വകുപ്പ് അധികൃതർ തടഞ്ഞു. പ്രതികൂല കാലാവസ്ഥ മൂലം ഇന്ന് ആരെയും കടത്തിവിടില്ലെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ സി.പി.എം നേതാക്കളടങ്ങുന്ന സംഘത്തെ കടത്തിവിട്ടു. ദൗത്യസംഘം എത്താതിരുന്നതോടെ രണ്ടു ഗർഭിണികൾക്ക് സുരക്ഷിതയിടത്ത് എത്താനായി കിലോമീറ്ററുകൾ നടക്കേണ്ടി വന്നു.
Recommended Video
തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി സി.പി.എം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ വൃത്തങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. പുതിയ കേരളത്തെ കെട്ടിപ്പടുക്കാനായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്റെ ലംഘനമാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു. റഷാദ് പുതുനഗരം, അക്ബറലി കൊല്ലങ്കോട്, ഹംന, അഫ്സൽ മജീദ്, ഹാരിസ് നെന്മാറ, നദീർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകരാണ് നെല്ലിയാമ്പതിയിലെ രക്ഷാപ്രവർത്തന സംഘത്തിൽ ഉണ്ടായിരുന്നത്.