തദ്ദേശ തിരഞ്ഞെടുപ്പ്;ചൂടുപിടിച്ച് വടക്കാഞ്ചേരിയിലെ തിരഞ്ഞെടുപ്പ് പടയൊരുക്കം, കാത്തിരിപ്പിൽ മുന്നണികൾ
പാലക്കാട്: വടക്കാഞ്ചേരി നഗരസഭ നിലവില്‍ വന്നിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായി. ആകെയുള്ള 41 ഡിവിഷനുകളില്‍ 25 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം പ്രഥമ ഭരണം പിടിച്ചെടുത്തത്. യുഡിഎഫിന് 15 സീറ്റുകളും ബിജെപിക്ക് ഒരു സീറ്റുമാണ് ഇവിടെ ലഭിച്ചത്. വടക്കാഞ്ചേരി നഗരസഭ അഞ്ചാം വയസില്‍ എത്തി നില്‍ക്കുമ്പോള്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനായി എന്നാണ് ഇടതുപക്ഷത്തിന്റെ അവകാശവാദം. കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ സ്ഥലങ്ങളാണ് വടക്കാഞ്ചേരിയില്‍ ഉള്ളത്. ഇവിടങ്ങളില്‍ എല്ലാം കുടിവെള്ളം എത്തിക്കാന്‍ നഗരസഭയ്ക്ക് കഴിഞ്ഞെന്ന് എല്‍ഡിഎഫ് പറയുന്നു.
Recommended Video
എന്നാല്‍ പാര്‍ട്ടി കമ്മിറ്റി എന്ന തരത്തിലാണ് എല്‍ഡിഎഫ് നഗരസഭ ഭരണം കൈകാര്യം ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കൃത്യമായ കാഴ്ചപ്പാടോ വികസനത്തെ കുറിച്ച് ആസൂത്രണമോ ഇല്ലാത്ത ഭരണമാണ് നഗരസഭയില്‍ ഉണ്ടായിരുന്നതെന്ന് എന്‍ഡിഎ ആരോപിച്ചു. നഗരസഭയിലെ വോട്ടമാര്‍ ആരെ പിന്തുണക്കുമെന്ന കാത്തിരിപ്പിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.
അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ വലിയ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് നിയന്ത്രണം വന്നതോടെ പ്രചരണത്തിനായി വ്യത്യസ്ത രീതികള്‍ പരീക്ഷിക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച് കൊണ്ട് മാത്രമേ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം നടത്താവൂയെ്‌നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഇതും ആയുധമാക്കുകയാണ് സ്ഥാനാര്‍ത്ഥികള്‍. ഉപയോഗിക്കുന്ന മാസ്‌കിലും സാനിറ്റൈസറിലുമെല്ലാം സ്ഥാനാര്‍ത്ഥിയും ചിഹ്നവും ചേര്‍ത്തൊട്ടിച്ചാണ് പ്രചരണം കൊഴുക്കുന്നത്.