മലമ്പുഴ ഡാം തുറന്നു; വേനൽ മഴ കനക്കുമോ? പാലക്കാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട്
പാലക്കാട്: കടുത്ത വരൾച്ചയും കുടിവെള്ള ക്ഷാമവും കണക്കിലെടുത്ത് മലമ്പുഴ ഡാം തുറന്നു. സെക്കൻഡിൽ 250 ഘനയടി തോതിലാണ് വെള്ളം തുറന്നുവിട്ടിരിക്കുന്നത്. വെള്ളം മലമ്പുഴപ്പുഴ-കൽപാത്തിപ്പുഴ വഴി ഭാരതപ്പുഴയിലെത്തും. അഞ്ച് ദിലത്തേക്കാണ് ഡാം തുറന്നിട്ടുള്ളത്. നിയന്ത്രിത അളവിൽ വെള്ളം തുറന്ന് വിടുമെന്നും ആയത് ജലസേചനത്തിനൊ ഇതര ആവശ്യങ്ങൾക്കൊ ഉപയോഗിക്കരുതെന്നും ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
മലമ്പുഴ ഡാമിൽ ഉപയോഗിക്കാവുന്ന അവസ്ഥയിൽ 11.71 ദശലക്ഷം ഘനമീറ്റർ ഉള്ളത്. ഡാമിൽ നിന്നും വെള്ളമെടുക്കുന്ന ശുദ്ധജല പദ്ധതികൾക്ക് ആവശ്യമായ വെള്ളം മാറ്റി വെച്ച് ബാക്കി വരുന്ന 3.9 ദശലക്ഷം ഘനമീറ്റർ ജലമാണു ഭാരതപ്പുഴയിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. ഇതിനിടെ വേനൽമഴ ശക്തിപ്പെട്ടാൽ സാഹചര്യം പരിശോധിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം പാലക്കാട് ജില്ലയിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഒറ്റപ്പാലത്ത് മാത്രം 93 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. തീവ്രമഴയ്ക്കു സമാനമായ കണക്കാണ് ഇത്. ജില്ലയിൽ വേനൽമഴ ഏറ്റവും കൂടുതൽ ലഭിച്ച പ്രദേശം കൂടിയാണ് ഒറ്റപ്പാലം. അതേസമയം കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മഴ ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ജനം. വേനൽക്കാല കൃഷി വിളകൾക്കും മഴ ഗുണം ചെയ്യും.
വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണം - ജില്ല കലക്ടര്‍
വരുന്ന മൂന്നാഴ്ച്ചകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കണമെന്ന് ജില്ല കലക്ടര്‍ ഡോ.എസ്.ചിത്രയുടെ നിര്‍ദ്ദേശം.തദ്ദേശസ്വയംഭരണ വകുപ്പ് - ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുടെയുളള വിവിധ വകുപ്പുകള്‍ നിര്‍ദ്ദേശിച്ച നടപടികള്‍ സ്വീകരിച്ച് മെയ് 24നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ല കലക്ടറുടെ നിര്‍ദ്ദേശമുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണവുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം.
അട്ടപ്പാടി,നെല്ലിയാമ്പതി,പാലക്കയം,ആനക്കല്ല്, പോലുളള മഴ പെയ്താല്‍ ഒറ്റപ്പെട്ടു പോകുന്ന പ്രദേശങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം.മഴയ്ക്ക് മുന്‍പായി തന്നെ പ്രസ്തുത പ്രദേശങ്ങളില്‍ ഭക്ഷ്യവസ്തുക്കളുള്‍പ്പെടെ എത്തിക്കാനാണ് നിര്‍ദ്ദേശം.
മണ്ണാര്‍ക്കാട്, ചിറ്റൂര്‍ പോലുളള മണ്ണിടിച്ചില്‍ കൂടുതലായുണ്ടാകുന്ന പ്രദേശങ്ങളില്‍ ക്യംപുകള്‍ സജ്ജീകരിക്കുന്നതിനായി കെട്ടിടങ്ങള്‍ ഉള്‍പ്പെടെ മുന്‍കൂട്ടി കണ്ടെത്തണം.സിവില്‍ സപ്ലൈസ് മുഖേന ഈ പ്രദേശങ്ങളിലും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കാന്‍ മുന്‍കൂട്ടി നടപടിയെടുക്കണം.
ജലഅതോറിറ്റി ജീവനക്കാര്‍ പൈപ്പ് ലൈനുകള്‍ ഓടകളുമായി ബന്ധപ്പെട്ട് പോകുന്നില്ലായെന്ന ഉറപ്പാക്കുകയും പൊട്ടിയ പൈപ്പുകള്‍ അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്യണം. വാട്ടര്‍ ടാങ്കുകള്‍ ആവശ്യമെങ്കില്‍ മുന്‍കൂട്ടി തന്നെ വൃത്തിയാക്കണം. ജൂണ്‍ ഒന്ന് വരെ ജലസേചനം ലക്ഷ്യമിട്ടുളള പദ്ധതികള്‍ നിര്‍ത്തി വെയ്ക്കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്കും ജലഅതോറിറ്റിക്കും ജില്ല കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.












Click it and Unblock the Notifications