വെർച്വൽ അറസ്റ്റ് എന്ന് വിശ്വസിപ്പിച്ച് വൻ ഓൺലൈൻ തട്ടിപ്പ് ; പാലക്കാട് വ്യവസായിക്ക് നഷ്ടമായത് 29 ലക്ഷം
പാലക്കാട്: സൈബർ തട്ടിപ്പിൽ ലക്ഷങ്ങൾ തട്ടിയെന്ന് പരാതി. ഡോക്ടർമാരും വ്യവസായികളും അടക്കമുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇല്ലാത്ത പാഴ്സലിന്റെ പേരിൽ പ്രമുഖ കൊറിയർ കമ്പനിയിൽ നിന്നെന്നു വിശ്വസിപ്പിച്ച് വീഡിയോ കോളിലൂടെയാണ് ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്.
ഇരയാക്കപ്പെടുന്ന വ്യക്തിയുടെ വിലാസത്തിൽ എംഡിഎംഎ പോലുള്ള ലഹരി മരുന്നുകളോ വ്യാജ രേഖകളോ കൊറിയർ ആയി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഏജൻസികൾ ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ആളുകളെ ഭയപ്പെടുത്തിയ ശേഷം കസ്റ്റംസ്, പോലീസ്, സൈബർ സെൽ പോലുള്ള അന്വേഷണ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് ഫോൺ കൈമാറുകയാണെന്ന് അറിയിക്കും. തുടർന്ന് യൂനിഫോം ഇട്ട ആളുകൾ വീഡിയോ കോളിൽ വന്ന് സംസാരിക്കും. നിങ്ങൾ വെചർച്വൽ തട്ടിപ്പിലാണെന്ന് അറിയിച്ചാണ് പിന്നീടുള്ള ഭീഷണി.

കോൾ കട്ട് ചെയ്യരുതെന്നും നിർദേശം ലംഘിച്ചാൽ നിയമക്കുരുക്കിൽപ്പെടുമെന്നും ഭീഷണിപ്പെടുത്തി പിന്നാലെ പൈസ ആവശ്യപ്പെടും. ഇത്തരത്തിൽ പാലക്കാട് നഗരത്തിലെ വ്യവസായിയെ പറ്റിച്ച് 29.70 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ഒരു ഡോക്ടറിൽ നിന്ന് ആറ് ലക്ഷം രൂപയും മറ്റൊരു ഡോക്ടറിൽ നിന്ന് മൂന്ന് ലക്ഷവും തട്ടി. മൂവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കോളിൽ സംശയം തോന്നി ആദ്യമേ തന്നെ നാല് പേർ പോലീസിൽ സമീപിച്ചിരുന്നു. അതിനാൽ ഇവർക്ക് പൈസ നഷ്ടമായില്ല.
വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ടും ഓൺലൈൻ തട്ടിപ്പ്
സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി പോലീസ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു.
'ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തി എത്തുന്ന തട്ടിപ്പുകാർ മാതാപിതാക്കളെ അറിയിക്കുന്നു. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു.ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. 50,000 രൂപ മുതൽഎത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം നിങ്ങൾക്ക് മനസ്സിലാകുകയുള്ളൂ.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ അറിയിക്കാൻ ശ്രമിക്കുക', പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications