ഓണാഘോഷ പരിപാടികൾ മാറ്റിവെച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ മുണ്ടുരിലെ സിപിഎം
പാലക്കാട്: സമീപകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത പ്രകൃതിദുരന്തത്തിൽ അകത്തേത്തറ പഞ്ചായത്തിൽ മാത്രം 42 വീടുകൾ തകരുകയും ബാങ്ക് കോളനിയിൽ നിരവധി കുടുംബങ്ങൾക്ക് ഗൃഹോപകരണങ്ങൾ നഷ്ടമാവുകയും ചെയ്തു. മുണ്ടൂര പഞ്ചായത്തിലും മറ്റ് പ്രദേശങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
മലമ്പുഴ പഞ്ചായത്തിൽ അകമലവാരം, കവ എന്നിവിടങ്ങളിൽ വീടുകൾ തകരുകയും മുക്കൈ പുഴയുടെ സമീപത്തും, കടുക്കാംകുന്നം പ്രദേശത്തും വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പുതുപ്പരിയാരത്ത് കാവിൽപ്പാട് പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. മുണ്ടൂരിൽ തെക്കുംകര ഭാഗത്ത് വീടുകളിൽ വെള്ളം കയറിയതിനാൽ ആളുകളെ മാറ്റിപാർപ്പിച്ചിരിക്കുകയാണ്. മലമ്പുഴ - 1 അകത്തേത്തറ - 3 കാവിൽപ്പാട് - 1 മുണ്ടൂർ-1 എന്നിങ്ങനെ ദുരിതാശ്വാസ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ചെയ്യുന്ന പ്രവർത്തനങ്ങളെ സഹായിക്കാനാണ് മുണ്ടൂർ ലോക്കൽ കമ്മിറ്റിയുടെ തീരുമാനം. ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന കുടുംബങ്ങൾക്ക് 3800/- രൂപ ഓഗസ്റ്റ് 16 ന് വിതരണം ചെയ്യുന്നുണ്ട്. പൂർണ്ണമായും വീട് നഷ്ടപ്പെട്ടവർക്ക് ഓഗസ്റ്റ് 21ന് വീട് നിർമ്മാണത്തിനായുള്ള ആദ്യ ഗഡു വിതരണം ചെയ്യും. കൃഷി നാശം സംഭവിച്ചവർ ഓഗസ്റ്റ് 21 ന് മുൻപായി അതാത് കൃഷിഭവനുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഓഗസ്റ്റ് 13,14 തീയതികളിൽ വില്ലേജ് ഓഫീസുകളിൽ അദാലത്ത് നടത്തി രേഖകൾ നഷ്ടപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി താമസയോഗ്യമാക്കുന്ന പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും ഓണാഘോഷപരിപാടികൾ മാറ്റിവെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സഹായം ചെയ്യണമെന്നും മുഴുവൻ പാർട്ടി പ്രവർത്തകരോടും അഭ്യർത്ഥിക്കുന്നുവെന്ന് ഏരിയാ സെക്രട്ടറി സി.ആർ. സജീവ് പറഞ്ഞു.