രഹസ്യ ബന്ധം മറക്കാൻ കൊലപാതകം; പാലക്കാട് ദമ്പതികളെ കൊലപ്പെടുത്തിയ മരുമകൾക്കും സുഹൃത്തിനും ജീവപര്യന്തം
പാലക്കാട്: തോലന്നൂരിൽ ദമ്പതിമാരെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. എറണാകുളം വടക്കന്‍പറവൂര്‍ മന്നം ചോപുള്ളിവീട്ടില്‍ സദാനന്ദൻ (അച്ചായന്‍- 58), ദമ്പതിമാരുടെ മകന്റെ ഭാര്യയായ തോലനൂര്‍ പൂളയ്ക്കല്‍പറമ്പ് കുന്നിന്മേല്‍വീട്ടില്‍ ഷീജ (41) എന്നിവരെയാണ് പാലക്കാട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
ഒന്നാംപ്രതിക്ക് ഇരട്ട ജീവപര്യന്തവും 19 വര്‍ഷം കഠിനതടവും 3,35,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ടാംപ്രതിക്ക് ജീവപര്യന്തവും ഒമ്പതുവര്‍ഷം കഠിനതടവും 1,35,000 രൂപ പിഴയും ശിക്ഷയുണ്ട്. 2017 സെപ്റ്റംബര്‍ 13-നായിരുന്നു കേസിനാസ്പദമായ സംഭവം. പുളിക്കപ്പറമ്പ് അംബേദ്കര്‍ കോളനിയിലെ വിമുക്തഭടന്‍ പൂളയ്ക്കല്‍പറമ്പില്‍ സ്വാമിനാഥന്‍ (75), ഭാര്യ പ്രേമകുമാരി എന്നിവരെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തുകയായിരുന്നു.

തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റ് വീണ നിലയിലായിരുന്നു സ്വാമിനാഥന്റെ മൃതദേഹം. ഇയാളുടെ വയറ്റിലും കുത്തേറ്റിരുന്നു. തോർത്ത് കൊണ്ട് കഴുത്തിൽ മുറുക്കി കൊല്ലപ്പെട്ട നിലയിലായിരുന്നു പ്രേമകുമാരിയുടെ മൃതദേഹം. കവർച്ചക്കിടയിലുള്ള കൊലപാതകം എന്ന് വരുത്തി തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായി മുറിയിലുണ്ടായിരുന്ന പെട്ടി തുറന്ന് സ്വാമിനാഥന്‍ സൂക്ഷിച്ചിരുന്ന 23,000 രൂപയും പ്രേമകുമാരിയുടെ സ്വർണവും എടുത്തു. ഷീജയുടെ സ്വർണാഭരണങ്ങളും സദാന്ദന് ഊരി നൽകി. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ വാരിവിതറി. വീടിനുള്ളിലും മൃതദേഹങ്ങളിലും മുളകുപൊടി വിതറി. ഷീജയുടെ കൈയും കാലും ബന്ധിച്ചു. തന്നെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്ന് ഷീജ അന്നു കളവായി പറഞ്ഞിരുന്നു. എന്നാൽ ഷീജയുടേയും സദാനന്ദന്റേയും നാടകമായിരുന്നു ഇതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കൊലയ്ക്ക് മുൻപ് പല തവണയായി ഇരുവരും ഗൂഢാലോചന നടത്തിയിരുന്നതായും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
സദാനന്ദനും ഷീജയുമായുള്ള സൗഹൃദം സൈനികനായ മകനെ അറിയിക്കുമെന്ന സ്വാമിനാഥന്റെ മുന്നറിയിപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തിൽ പറഞ്ഞത്. സ്വാമിനാഥനും പ്രേമകുമാരിയും ഷീജയെ നിരന്തരമായി വഴക്കു പറയുന്നതിലുള്ള വിരോധവും ഭര്‍ത്തൃവീട്ടില്‍ താമസിക്കുന്നതും ഭര്‍ത്താവിന്റെ മാതാപിതാക്കളെ പരിചരിക്കുന്നതും ഒഴിവാക്കാനുള്ള ഷീജയുടെ ആഗ്രഹവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സദാനന്ദനെ വീട്ടിൽ കാര്യസ്ഥനായി നിയമിച്ച് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമവും ഷീജ നടത്തിയതായും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പാലക്കാട് കോട്ടായി പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.












Click it and Unblock the Notifications