'എന്നെയും വെട്ടെടാ..' കൊലയാളി സംഘത്തിൽ തന്റെ മകനുമെന്ന് ദൃക്സാക്ഷി, 'അച്ഛനാണ് മാറ്റ്' എന്ന് പറഞ്ഞു
പാലക്കാട്: സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തില്‍ തന്റെ മകനുമുണ്ടെന്ന് ദൃക്‌സാക്ഷിയായ സുഹൃത്ത് സുരേഷ്. 8 പേരുടെ സംഘമാണ് വന്നതെന്നും എല്ലാവരുടേയും കയ്യില്‍ ആയുധമുണ്ടായിരുന്നു എന്നും സുരേഷ് പറഞ്ഞു.
'തങ്ങൾ രാവിലെ ദേശീയപതാക ഉയര്‍ത്താനും കുട്ടികള്‍ക്ക് മിഠായി വിതരണം നടത്താനുമൊക്കെയായാണ് പൈസയൊക്കെ പിരിവെടുത്ത് വന്നത്. അവർ എല്ലാവരുടേയും കയ്യില്‍ രക്ഷാബന്ധന്‍ ഉണ്ടായിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ നവീന്‍ എന്നയാള്‍ പറഞ്ഞു, 'ഷാജഹാനേ നിനക്ക് പണിയുണ്ട്' എന്ന്. ശബരിയാണ് ആദ്യം ഷാജഹാന്റെ കാലിനിട്ട് വെട്ടിയത്. പിന്നാലെ അനീഷ് വന്ന് വെട്ടി. അതിന് പിന്നാലെ തന്റെ മകന്‍ സുജീഷ് വന്ന് വെട്ടി. ഒരു വെട്ടിന് തന്നെ ഷാജഹാന്‍ വീണു'.

'ഷാജഹാനെ വെട്ടുന്നത് കണ്ട് താന്‍ ഓടിച്ചെന്നു. എന്നെയും വെട്ടെടാ എന്ന് പറഞ്ഞ് കൂട്ടുകാരന്റെ ദേഹത്തേക്ക് വീണു. തന്നെക്കൂടി കൊല്ലാന്‍ ആരോ പറഞ്ഞു. അപ്പോള്‍ മകന്‍ സുജീഷ് പറഞ്ഞു, 'അച്ഛനാണ് മാറ്റ്' എന്ന്. ശേഷം അവരെല്ലാം തിരിച്ചോടി. താന്‍ ഷാജഹാനെയും തൂക്കി ആശുപത്രിയിലേക്ക് ഓടി. ശബരിയും അനീഷും പാര്‍ട്ടി അംഗങ്ങളായിരുന്നു. എന്റെ കണ്‍മുന്നിലാണ് എന്റെ സുഹൃത്തിന്റെ മരണം'. എല്ലാവരും മദ്യപിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു. ദേശാഭിമാനി പത്രവും വാരികയും വിതരണവുമായി ബന്ധപ്പെട്ട് ചെറിയ വൈരാഗ്യമുണ്ടായിരുന്നു. അതാണ് ആകെ ഉണ്ടായിരുന്നത് എന്നും സുരേഷ് പറഞ്ഞു.
ഷാജഹാന്റെ ശരീരത്തില്‍ പത്ത് വെട്ടുകളാണ് ഉണ്ടായിരുന്നത്. കഴുത്തിലും കാലിലുമേറ്റ വെട്ടുകളാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ വിരോധം മൂലമാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നത്. എട്ട് പ്രതികളാണ് നിലവിലുളളത്. ശബരീഷ്, അനീഷ്, സുജീഷ്, സജീഷ്, വിഷ്ണു, നവീന്‍, ശിവരാജന്‍, സിദ്ധാര്‍ത്ഥന്‍ എന്നിവരാണ് പ്രതികള്‍. ബിജെപിയാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് സിപിഎം ആരോപിക്കുന്നത്.












Click it and Unblock the Notifications