പാലക്കാട് കൊവിഡ് സ്ഥിരീകരിച്ചയാൾ എത്തിയത് ചെന്നൈയിൽ നിന്ന്; ഒപ്പം വന്ന 8 പേരും നിരീക്ഷണത്തിൽ
പാലക്കാട്; ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.മെയ് ആറിന് ചെന്നൈയിൽ നിന്ന് വന്ന ശ്രീകൃഷ്ണപുരം സ്വദേശിക്കാണ് (50) രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടുകാരനായ ഡ്രൈവറടക്കം കൂടെ ജോലി ചെയ്യുന്ന ഒമ്പത് പേരടങ്ങുന്ന സംഘമായി തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് ഇദ്ദേഹം പാലക്കാട്ടെത്തിയത്.
മെയ് ആറിന് രാവിലെ ഒമ്പതിന് വാളയാർ അതിർത്തിയിൽ എത്തി ഒരു മണിക്കൂർ അവിടെ ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്കായി തങ്ങിയിരുന്നു. അന്ന് ഇദ്ദേഹത്തിന് ലക്ഷണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് എട്ട് പേരടങ്ങുന്ന സംഘത്തെ മാങ്ങോടുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈനായ കേരള മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും നിരീക്ഷണത്തിൽ തുടരുകയുമായിരുന്നു. ഇന്നലെ അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും സ്രവപരിശോധന നടത്തുകയുമായിരുന്നു. തുടർന്ന് ഇന്ന് ഫലം വരികയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ചെന്നൈയിൽ ചായക്കട നടത്തുന്ന ആളാണ് ഇദ്ദേഹം .ഏപ്രിൽ 22ന് തിരക്ക് കുറവായതിനാൽ ചായ കട അടക്കുകയായിരുന്നു. നാട്ടിലേക്ക് പാസ് മുഖേനയാണ് എത്തിയത്.ഇദ്ദേഹത്തോടൊപ്പമുള്ള മറ്റ് എട്ട് പേരേയും നിരീക്ഷിച്ച് വരികയാണെന്നും സ്രവ പരിശോധന നടത്തുമെന്നും ഡിഎംഒ അറിയിച്ചു.
ജില്ലയില്‍ 5914 പേര്‍ നിരീക്ഷണത്തില്‍
നിലവില്‍ പാലക്കാട് ജില്ലയില്‍ 5873 പേര്‍ വീടുകളിലും 35 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 5914 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനക്കായി ഇതുവരെ അയച്ച 3211 സാമ്പിളുകളില്‍ ഫലം വന്ന 3113 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ഇവരില്‍ എല്ലാവരും രോഗമുക്തരായി ആശുപത്രി വിട്ടു.ആകെ 36148 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 30234 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി.