മഹാരാഷ്ട്രയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിക്ക് കൊവിഡ്; ജില്ലയിൽ ചികിത്സയിൽ ഉള്ളത് 13 പേർ
പാലക്കാട്; ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുബൈയില്‍ നിന്ന് വന്ന പട്ടാമ്പി കൊപ്പം സ്വദേശിക്കാണ്( 35 വയസ്സ്) രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ കണ്ണൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. അവിടെ നിന്ന് മെയ് ഒമ്പതിന് രാവിലെ 11 മണിയോടെ നാല് കണ്ണൂര്‍ സ്വദേശികള്‍ , രണ്ടു വയനാട് സ്വദേശികള്‍ , ഒരു പെരിന്തല്‍മണ്ണ സ്വദേശി ഉള്‍പ്പെടെ എട്ടു പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.
സംഘം മെയ് 10ന് രാവിലെയാണ് തലപ്പാടി ചെക്ക് പോസ്റ്റില്‍ എത്തിയത്. അവിടെനിന്ന് പെരിന്തല്‍മണ്ണ സ്വദേശിയും കൊപ്പം സ്വദേശിയും ഒരു ഡ്രൈവര്‍ ഉള്‍പ്പെടെ മറ്റൊരു കാറില്‍ പാലക്കാട്ടെത്തി.തുടര്‍ന്ന് കൊപ്പത്തെ ഇന്‍സ്റ്റിറ്റിറ്റ്യൂഷ്‌നല്‍ ക്വാറന്റെയ്‌നില്‍ കഴിയുകയായിരുന്നു. റെഡ് സോണില്‍ നിന്നുള്ളവരുടെ സ്രവ പരിശോധന നടത്തുന്നതോടൊപ്പം മെയ് 17ന് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തുകയും ഇന്ന് രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു.
ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികള്‍ മറ്റൊരു വാഹനത്തില്‍ കണ്ണൂരിലേക്ക് പോവുകയും വയനാട്ടുകാര്‍ കോഴിക്കോട് വഴി ആംബുലന്‍സ് മുഖേന വയനാട്ടിലേക്ക് പോവുകയും പെരിന്തല്‍മണ്ണ സ്വദേശിയും ഡ്രൈവറും പെരിന്തല്‍മണ്ണയ്ക്ക് തിരിച്ചു പോവുകയുമായിരുന്നു.
നിലവിൽ പാലക്കാട് ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13 ആയി. മലപ്പുറം, തൃശൂര്‍ സ്വദേശി ഉള്‍പ്പെടെയാണിത്. ഇവരില്‍ ഒരാള്‍ വനിതയാണ്. ഇവര്‍ക്ക് പുറമെ ദമാമില്‍ നിന്നു വന്ന് കോവിഡ് സ്ഥിരീകരിച്ച ഒരു പാലക്കാട് , ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ ഉണ്ട്.
ജില്ലയില്‍ നിലവില്‍ 7301 പേര്‍ വീടുകളിലും 47 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 3 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും 6 പേര്‍ ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും 2 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 7359 പേര്‍ നിരീക്ഷണത്തിലുണ്ട്.പാലക്കാട് നിവാസികളായ രണ്ട് ശ്രീകൃഷ്ണപുരം സ്വദേശികളും നാല് കടമ്പഴിപ്പുറം സ്വദേശികളും ഒരോ മുതലമട, കുഴല്‍മന്ദം , പട്ടാമ്പി ,കാരാകുറുശ്ശി സ്വദേശികളും ഒരോ മലപ്പുറം, തൃശൂര്‍ സ്വദേശികൾ ഉള്‍പ്പെടെ 12 പേരാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ളത്.
കൂടാതെ, രോഗം സ്ഥിരീകരിച്ച ദമാമില്‍ നിന്നെത്തിയ ഒരു ആലത്തൂര്‍ സ്വദേശി എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുണ്ട്.ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.
പരിശോധനക്കായി ഇതുവരെ അയച്ച 4426 സാമ്പിളുകളില്‍ ഫലം വന്ന 4214 നെഗറ്റീവും 25 എണ്ണം പോസിറ്റീവാണ്.ഇതിൽ 13 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 39843 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32484 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 7431 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.