ലോക്സഭ തിരഞ്ഞെടുപ്പ്; പാലക്കാട് പോളിംഗ് കുറഞ്ഞു, ആശങ്കയോടെ മുന്നണികൾ..ആർക്ക് ഗുണം ചെയ്യും?
പാലക്കാട്: പോളിംഗ് കണക്കിലെ കുറവിൽ ആശങ്കയിലായി മുന്നണികൾ. പാലക്കാട് മണ്ഡലത്തിൽ 73.37 ശതമാനവും ആലത്തൂരിൽ 73.20 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. 2019ൽ പാലക്കാട്ട് -77.62 , ആലത്തൂരിൽ 80.32 ശതമാനം എന്നിങ്ങനെയായിരുന്നു പോളിംഗ്.
10,35,544 സ്ത്രീകളും 9,69,403 പുരുഷന്മാരും 13 ട്രാൻസ്ജെൻഡർ വ്യക്തികളും ഉൾപ്പെടെ ആകെ 20,04,960 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട് മണ്ഡലത്തിൽ 5,31,340 സ്ത്രീകളും 4,94,480 പുരുഷന്മാരും എട്ട് ട്രാൻസ് വ്യക്തികളും ഉൾപ്പെടെ ആകെ 10,25,828 പേർ വോട്ട് രേഖപ്പെടുത്തി.

ആലത്തൂർ മണ്ഡലത്തിൽ 5,04,204 സ്ത്രീകളും 4,74,923 പുരുഷന്മാരും അഞ്ച് ടി.ജി വ്യക്തികളും ഉൾപ്പെടെ ആകെ 9,79,732 പേർ വോട്ട് രേഖപ്പെടുത്തി. പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിൽ 75,139 സ്ത്രീകളും 63,861 പുരുഷന്മാരും ഒരു ട്രാൻസ് വ്യക്തിയും ഉൾപ്പെടെ ആകെ 1,39,001പേർ വോട്ട് രേഖപ്പെടുത്തി.
നാടിളക്കി പ്രചരണം നടത്തിയിട്ടും എന്തുകൊണ്ട് പോളിംഗ് കുറഞ്ഞുവെന്നതാണ് മുന്നണികളുടെ ആശങ്ക. പാലക്കാടെ ഉഷ്ണതരംഗം തിരിച്ചടിച്ചുവെന്നാണ് മുന്നണികൾ കരുതുന്നത്. അതേസമയം പോളിംഗ് കണക്ക് കുറഞ്ഞത് തങ്ങൾക്ക് ഗുണകരമായെന്നാണ് ഇടത് ക്യാമ്പ് വിലയിരുത്തുന്നത്. സി പി എം ശക്തി കേന്ദ്രങ്ങളായ ഷൊർണൂർ , ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട് മേഖലയിലെ പോളിംഗ് കണക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും എൽ ഡി എഫ് വിലയിരുത്തുന്നു.
അതേസമയം ശക്തികേന്ദ്രങ്ങളായ മണ്ണാർക്കാട്ടേയും പാലക്കാട്ടേയും പോളിംഗ് കണക്കിലാണ് യു ഡി എഫ് പ്രതീക്ഷ അർപ്പിക്കുന്നത്. ഷൊർണൂർ മുൻ നഗരസഭ കൗൺസിലറായിരുന്നു വികെ ശ്രീകണ്ഠൻ . അതുകൊണ്ട് തന്നെ ഇവിടെ പോളിംഗ് ശതമാനം ഉയർന്നത് ഫലം അനുകൂലമാക്കുമെന്നും യു ഡി എഫ് കരുതുന്നു. അതേസമയം പ്രധാനമന്ത്രിയടക്കം എത്തിയ നടത്തിയ പ്രചരണം എൻ ഡി എയുടെ വോട്ട് ഉയർത്തും എന്ന് തന്നെയാണ് ബി ജെ പി പ്രതീക്ഷ. സ്ത്രീ വോട്ടർമാർ കൂടുതൽ ഉള്ള മണ്ഡലമാണ് പാലക്കാട്. മോദി ഗ്യാരണ്ടിയിൽ വിശ്വസിക്കുന്ന സ്ത്രീകളുടെ വോട്ട് തങ്ങളുടെ പെട്ടിയിൽ വീണിട്ടുണ്ടെന്ന് നേതൃത്വം കരുതുന്നു. എന്തായാലും ജനങ്ങളുടെ മനസിൽ എന്താണെന്ന് അറിയാൻ ഇനിയും 38 ദിവസം കാത്തിരുന്നേ മതിയാകു. ജൂൺ 4 നാണ് വോട്ടെണ്ണൽ.












Click it and Unblock the Notifications