വൈശാഖിനെ ഒരു നോക്ക് കാണാൻ ഒഴുകി ജനം; സൈനികന് കണ്ണീരോടെ വിട ചൊല്ലി നാട്
പാലക്കാട്: സിക്കിമില്‍ ട്രക്ക് അപകടത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖിന്റെ ഭൗതികശരീരം സംസ്‌കരിച്ചു. കേന്ദ്രസേനയുടേയും സംസ്ഥാന സർക്കാരിന്റേയും ബഹുമതികളോടെയായിരുന്നു അന്ത്യകർമ്മങ്ങൾ നടന്നത്. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാന സര്‍ക്കാറിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു.

മാത്തൂര്‍ ചുങ്കമന്ദം യു പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം തിരുവില്വാമല പാമ്പാടി ഐവര്‍മഠം ശ്മാശനത്തിലാണ് സംസ്‌കാരം നടത്തിയത്. എം എൽ എമാരായ കെ ഡി പ്രസേനന്‍, പി പി സുമോദ്, അഡ്വ കെ ശാന്തകുമാരി, ഷാഫി പറമ്പില്‍, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
കോയമ്പത്തൂരിൽനിന്ന് വിലാപയാത്രയായി ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു പാലക്കാടേക്ക് മൃതദേഹം കൊണ്ടുവന്നത്. രാത്രി 9.30-ഓടെ ഭൗതിക ശരീരം മാത്തൂര്‍ ചെങ്ങണിയൂര്‍കാവിലെ വൈശാഖിന്റെ വീട്ടിലെത്തിച്ചിരുന്നു. വാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രി എം.ബി രാജേഷ് ഭൗതികദേഹം ഏറ്റുവാങ്ങി മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി വൻ ജനാവലിയായിരുന്നു പ്രിയ സൈനികനെ കാണാൻ ഒഴുകിയെത്തിയത്.
ഡിസംബര്‍ 23 ന് ആണ് അതിര്‍ത്തി പോസ്റ്റിലേക്ക് പോകുന്നതിനിടെ വടക്കന്‍ സിക്കിമിലെ സേമയില്‍ സൈനിക ട്രക്ക് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് വൈശാഖ് ഉള്‍പ്പെടെ 16 പേര്‍ വീരമൃത്യു വരിച്ചത്. അപകടത്തില്‍ മൂന്ന് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാര്‍ക്കും 13 സൈനികര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. 221 കരസേന റജിമെന്റില്‍ നായിക്ക് ആയി സേവനം ചെയ്യുകയായിരുന്നു വൈശാഖ്.












Click it and Unblock the Notifications