ഒറ്റപ്പാലത്ത് പുതിയ പരീക്ഷണത്തിനൊരുങ്ങി ജനപ്രിയ നേതാവ്, ബിജെപിക്കൊപ്പം നാലാം ജയം ലക്ഷ്യം!!
ഒറ്റപ്പാലം: പല പാര്‍ട്ടികളിലും നിന്ന് രാഷ്ട്രീയ തഴക്കം വന്ന ഒറ്റപ്പാലത്തിന്റെ പ്രിയ നേതാവ് എസ് ഗംഗാധരന്‍ ഇത്തവണയും ബിജെപിക്കൊപ്പം. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ വലിയ സ്ഥാനം തന്നെ ഗംഗാധരനുണ്ട്. ഒറ്റപ്പാലം നഗരസഭയുടെ ചരിത്രത്തിലെ അഞ്ച് പൊതു തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഇതൊരു അപൂര്‍വ നേട്ടമാണ്. 25 വര്‍ഷത്തിനിടെ മൂന്ന് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥിയായി. വിജയവും പലതവണ നേടിയിട്ടുണ്ട് അദ്ദേഹം.
കന്നിയങ്കത്തില്‍ പ്രതീക്ഷ വെച്ചിരുന്ന ഗംഗാധരന് പക്ഷേ തോല്‍വിയാണ് നേരിട്ടത്. എന്നാല്‍ പിന്നീട് നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയാണ് ഒറ്റപ്പാലം കണ്ടത്. രണ്ടാമൂഴം മുതല്‍ നാല് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം ജയിച്ചു. തുടര്‍ച്ചയായി 20 വര്‍ഷം അദ്ദേഹം കൗണ്‍സിലറുമായി. ഒരു തവണ എല്‍ഡിഎഫ് സ്വതന്ത്രനായും മൂന്ന് തവണ ബിജെപി അംഗവുമായിട്ടാണ് ഗംഗാധരന്‍ കൗണ്‍സിലില്‍ എത്തിയത്. ജനങ്ങള്‍ ഏത് പാര്‍ട്ടിയില്‍ നിന്നാലും അദ്ദേഹത്തോടുള്ള മതിപ്പ് കുറഞ്ഞിട്ടില്ല.
ഇതിനോടകം തന്നെ മൂന്ന് വാര്‍ഡുകളെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. ഇത്തവണ താന്‍ ഇതുവരെ മത്സരിക്കാത്ത വാര്‍ഡിലാണ് മത്സരം. ഒറ്റപ്പാലം നഗരസഭയായി മാറിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് നടന്നത് 1995ലാണ്. ഗംഗാധരന്റെയും ആദ്യ തിരഞ്ഞെടുപ്പായിരുന്നുഇത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ഗംഗാധരന്‍ അന്ന് പൊതു സ്വതന്ത്രനോടാണ് തോറ്റത്. അഞ്ച് വര്‍ഷത്തിന് ശേഷം സ്വന്തം തട്ടകമായ പാലപ്പുറം തെരുവ് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചാണ് ഗംഗാധരന്‍ ആദ്യ വിജയമധുരം നുണഞ്ഞത്.
മൂന്നാം അങ്കത്തില്‍ പക്ഷേ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ഗംഗാധരന്‍. ഇത്തവണയും അതേ വാര്‍ഡില്‍ നിന്ന് കൗണ്‍സിലില്‍ എത്തി. ഇതോടെ ബിജെപിയില്‍ രാഷ്ട്രീയമായി ഒരിടം ഗംഗാധരന്‍ കണ്ടെത്തി. മൂന്നാം വിജയം നേടിയത് പാലപ്പുറത്തെ പെരുങ്കുളം വാര്‍ഡില്‍. പിന്നീടെത്തിയത് കോണ്‍്ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ ആപ്പേപ്പുറം വാര്‍ഡില്‍. 2015ല്‍ ഇവിടെയും ജയം നേടി. ഇതോടെ ബ്രാന്‍ഡായി അദ്ദേഹം മാറുകയായിരുന്നു. ഇത്തവണ ആറാം തവണയാണ് ഗംഗാധരന്‍ മത്സരിക്കുന്നത്. പാലപ്പുറം ചിനക്കത്തൂര്‍കാവ് വാര്‍ഡിലാണ് മത്സരം. ഇതുവരെ ഈ മണ്ഡലത്തില്‍ അദ്ദേഹം മത്സരിച്ചിട്ടില്ല. ജയിക്കുമെന്ന വിശ്വാസത്തിലാണ് ഗംഗാധരന്.