പാലക്കാട് കോൺഗ്രസിന് തിരിച്ചടി: സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് എകെ ഷാനിബ്
പാലക്കാട് കോൺഗ്രസിന്റെ തലവേദനയേറ്റി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബ്. വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. മറ്റന്നാൾ പത്രിക നൽകുമെന്നും ഷാനിബ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെ ഷാനിബ് ആഞ്ഞടിച്ചു.
വിഡി സതീശനും ഷാഫി പറമ്പിലും പറയുന്നത് പോലെയാണ് ഇപ്പോൾ പാർട്ടിയിൽ കാര്യങ്ങൾ നടക്കുന്നത്. അത് നല്ല തീരുമാനങ്ങൾ ആണെങ്കിൽ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. ഇതിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്താനും പരിഹസിക്കാനുമാണ് ശ്രമിക്കുന്നത്. പ്രാണികളെന്നും പുഴക്കളെന്നും വിളിച്ച് അധിക്ഷേപിക്കുകയാണ്. കെപിസിസി അധ്യക്ഷൻ വരെ വിഡി സതീശന്റെ പരിഹാസത്തിന് പാത്രമാകുന്ന അവസ്ഥയാണ് ഇപ്പോൾ പാർട്ടിയിൽ', ഷാനിബ് വിമർശിച്ചു.

'പാർട്ടി പ്രവർത്തകരുടെ വികാരം മനസിലാക്കാത്ത, അവരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കാത്ത നേതാവാണ് വി ഡി സതീശൻ. അധികാരത്തിൻറെ ഭ്രമം മൂത്ത് ഓരോരുത്തരേയും ചവിട്ടിമെതിച്ച, ആരുമായി കൂട്ടുചേർന്ന് മുഖ്യമന്ത്രിയാകാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് സ്പെഷ്യലിസ്റ്റ് എന്ന പേരാണ് മാധ്യമങ്ങൾ അദ്ദേഹത്തിന് നൽകിയത്. എന്നാൽ ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ ഇറങ്ങിയാണ് അദ്ദേഹം ഇതൊക്കെ നേടിയെടുത്തത്. ഈ സ്പെഷ്യലിസ്റ്റ് വൻ പരാജയമാണെന്ന് പാലക്കാട് തിരഞ്ഞെടുപ്പ് തെളിയിക്കും', ഷാനിബ് പറഞ്ഞു.
'പിവി അൻവറിനെ പ്രകോപിപ്പിച്ച് മണ്ഡലത്തിൽ മത്സരിപ്പിക്കാൻ വിഡി സതീശൻ പ്രേരിപ്പിക്കുന്നതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ബിജെപിയെ മണ്ഡലത്തിൽ ജയിപ്പിക്കാനുള്ള മാർഗങ്ങളെല്ലാം വിഡി സതീശൻ പരീക്ഷിക്കുകയാണ്. ഷാഫി വടകരയിലേക്ക് പോയപ്പോൾ എന്തുകൊണ്ടാണ് പ്രാദേശിക തലത്തിലുള്ള നേതാവിനെ പരിഗണിക്കാതിരുന്നത്. ഞാൻ പറയുന്ന നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്ന ചിന്ത എന്തുകൊണ്ടാണ് ഷാഫി വെച്ച് പുലർത്തുന്നത്. വിഡി സതീശനും ഷാഫി പറമ്പിലുമൊക്കെ ഏകാധിപതികളെ പോലെയാണ് പാർട്ടിയിൽ പെരുമാറുന്നത്. കോൺഗ്രസിന്റെ സംഘടന പ്രവർത്തനം ദുർബലമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ഇതെല്ലാം പാർട്ടിയിൽ നടക്കുന്നത്. വിഡി സതീശൻ തീരുമാനിക്കുന്നു ഷാഫി പറമ്പിൽ നടത്തിയെടുക്കുന്നു എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്', ഷാനിബ് ആരോപിച്ചു.
അതേസമയം പി സരിൻ പാർട്ടി വിട്ട് സി പി എം സ്ഥാനാർത്ഥിയായതിന്റെ ക്ഷീണത്തിൽ നിൽക്കുമ്പോഴാണ് ഇപ്പോൾ മറ്റൊരു യുവ നേതാവ് കൂടി കോൺഗ്രസിനെതിരെ പാലക്കാട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. യുവ നേതാക്കളുടെ കൂട്ടത്തോടെയുള്ള പാർട്ടി വിടൽ കോൺഗ്രസിന് തിരിച്ചടിയാകുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications