ആ വോട്ട് വന്നാൽ യുഡിഎഫിന് ഭയക്കേണ്ട; രാഹുലിന്റെ ഭൂരിപക്ഷം പതിനായിരം തൊട്ടേക്കും, സരിൻ മൂന്നാമത് എത്തും
പാലക്കാട്: വിമതശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിക്ക് ആദ്യം പാലം വലിച്ചത് യുവ നേതാവും കെ പി സി സിയുടെ ഡിജിറ്റൽ മീഡിയ കൺവീനറുമായിരുന്ന പി സരിൻ ആയിരുന്നു. നേതൃത്വത്തിനെതിരെ വെടിപൊട്ടിച്ച് സരിൻ മറുകണ്ടം ചാടി, പിന്നാലെ മണ്ഡലത്തിൽ സി പിഎം സ്ഥാനാർത്ഥിയുമായി.
തൊട്ടുപിന്നാലെയായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥി ആയുള്ള മുൻ യൂത്ത് കോൺഗ്രസ് നേതാവ് എകെ ഷാനിബിന്റെ രംഗപ്രവേശം. പാലക്കാട് മുൻ എം എൽ എയും വടകര എംപിയുമായ ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരിക്കെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന നേതാവാണ് ഷാനിബ്. ഷാഫിക്കും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ അതിരൂക്ഷമായി തുറന്നടിച്ചായിരുന്നു ഷാനിബ് പാർട്ടി വിട്ടത്. തുടർന്ന് രാഹുലിനെതിരെ മത്സരിക്കുമെന്ന് ഷാനിബ് പ്രഖ്യാപിക്കുകയായിരുന്നു.

ഇതിനോടകം തന്നെ ജില്ലയിലെ പ്രമുഖർ അടക്കമുള്ള നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും ഷാഫിക്കെതിരേയും കോൺഗ്രസ് നേതൃത്വത്തിനെതിരേയും രംഗത്തെത്തി കഴിഞ്ഞു. പ്രാദേശിക തലത്തിൽ നിന്നുള്ള നേതാക്കളെ പരിഗണിക്കാതെ ഷാഫിയുടെ താത്പര്യത്തിന് അനുസരിച്ച് സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയെന്നാണ് നേതാക്കളുടെ പ്രധാന ആരോപണം. പാർട്ടിയിൽ ജനാധിപത്യമില്ലെന്നും നേതാക്കൾ വിമർശിക്കുന്നു. വാക്ക് പോരുകളും ആരോപണങ്ങളും വിമത സ്വരങ്ങളും ശക്തമായതോടെ ഇതെല്ലാം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷികളെ തല്ലിക്കെടുത്തുമോയെന്ന ആശങ്ക നേതാക്കൾക്കുണ്ട്. എന്നിരുന്നാലും മണ്ഡലത്തിലെ വോട്ടുകണക്കുകൾ കോൺഗ്രസിന് അനുകൂലമാകുമെന്നാണ് ഒരു വിഭാഗം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പ് കണക്കാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച മണ്ഡലമായിരുന്നു പാലക്കാട്. ഒടുവിൽ 3859 വോട്ടുകൾക്ക് കോൺഗ്രസിന്റെ ഷാഫി പറമ്പിൽ മൂന്നാമതും മണ്ഡലം നിലനിർത്തുകയായിരുന്നു. ഷാഫി പറമ്പിലിന് 54079 വോട്ടുകളാണ് ആകെ ലഭിച്ചത്. ഇ ശ്രീധരന് 50220 ശതമാനം വോട്ടും. എന്നാൽ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വികെ ശ്രീകണ്ഠനിലൂടെ കൂറ്റൻ വിജയമായിരുന്നു പാലക്കാട് കോൺഗ്രസ് നേടിയത്. ബി ജെ പിക്ക് ആകെ ലഭിച്ചത് 43072 വോട്ടായിരുന്നു. ശ്രീകണ്ഠന് 52779 വോട്ടുകൾ നേടാനായി. ഉപതിരഞ്ഞെടുപ്പിലെ ബി ജെ പി സ്ഥാനാർത്ഥിയായ സി കൃഷ്ണകുമാർ തന്നെയായിരുന്നു അന്ന് ബി ജെ പിക്ക് വേണ്ടി മത്സരിച്ചത്. സി പി എമ്മിന് ലഭിച്ചത് 34640 വോട്ടുകളും.
ഈ കണക്കുകൾ ഇപ്പോഴും കോൺഗ്രസിനെ തുണച്ചാൽ രാഹുൽ വളരെ എളുപ്പത്തിൽ ജയിച്ചുകയറുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. മാത്രമല്ല ബി ജെ പിയിലെ പടലപ്പിണക്കങ്ങളും ഇത്തവണ ഗുണകരമാകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. സി കൃഷ്ണകുമാറിന്റെ സ്ഥാനാർത്ഥിത്വത്തിൽ ശോഭ സുരേന്ദ്ര പക്ഷം കടുത്ത അമർഷത്തിലാണ്. ശോഭ സുരേന്ദ്രനെ മത്സരിപ്പിച്ചിരുന്നുവെങ്കിൽ മണ്ഡലം പിടിക്കാമായിരുന്നുവെന്നും കൃഷ്ണകുമാറിനെ വീണ്ടും അവതരിപ്പിച്ച് അവസരം നഷ്ടപ്പെടുത്തിയെന്നുമാണ് ശോഭ പക്ഷം പറയുന്നത്. അതൃപ്തി രൂക്ഷമാക്കി കഴിഞ്ഞ ദിവസം സി കൃഷ്ണകുമാറിന്റെ റോഡ് ഷോയിൽ നിന്നും നേതാക്കൾ വിട്ടുനിൽക്കുകയും ചെയ്തു. ഇത്തരത്തിലുള്ള അതൃപ്തികൾ ബി ജെ പിയുടെ വോട്ടിൽ വിള്ളൽ വരുത്തുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
അതേസമയം കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് ലഭിച്ച സി പി എം വോട്ടുകൾ ഇക്കുറി രാഹുലിന് ലഭിക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകൾ ഉണ്ട്. ഷാനിബ് മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകൾ കൈവിടുമോയെന്ന ആശങ്കയും നേതൃത്വം പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഷാനിബിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് നേതൃത്വം ഇപ്പോഴും നടത്തുന്നുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications