പാലക്കാട് ദമ്പതികൾ മരിച്ച സംഭവം; മകൻ അറസ്റ്റിൽ..അമ്മയെ ക്രൂരമായി മർദ്ദിച്ചെന്ന് ബന്ധുക്കൾ
പാലക്കാട്: കാടാങ്കോടില്‍ പ്രായമുള്ള ദമ്പതികള്‍ മരിച്ച സംഭവത്തില്‍ മകന്‍ കസ്റ്റഡിയില്‍. അനൂപ് എന്നയാളാണ് അറസ്റ്റിലായത്.കാടാങ്കോട് അയ്യപ്പന്‍കാവിലെ യശോദ (55)യാണ് മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ചത്.
അനൂപിന്റെ പിതാവ് അപ്പുണ്ണി(60) ഹൃദയസംബന്ധമായ അസുഖമുള്ളയാളാണ്. അസുഖം മൂർച്ഛിച്ചതോടെ യശോദ കഴിഞ്ഞ ദിവസം മകനോട് അപ്പുണ്ണിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ ദേഷ്യപ്പെട്ട അനൂപ് യശോദയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

മദ്യലഹരിയിലാണ് അനൂപ് യശോദയെ മർദ്ദിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ യശോദയെ ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യശോദ മരണപ്പെട്ടു. അതേസമയം ഇതിനിടയിൽ അപ്പുണ്ണിയെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അസുഖം മൂര്‍ച്ഛിച്ചാണ് അപ്പുണ്ണിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമികനിഗമനം.
അപ്പുണ്ണിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച ബന്ധുക്കളേയും അനൂപ് മർദ്ദിച്ചെന്നാണ് വിവരം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ അനൂപിന്റെ പേരിൽ മുൻപും കേസുകളുണ്ടെന്നാണ് വിവരം. ഇയാൾ കഞ്ചാവ് കേസിലടക്കം പ്രതിയാണെന്നാണ് സൂചന. ദമ്പതിമാരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications