പാലക്കാട്: മൂന്ന് നില കെട്ടിടം തകർന്ന് വീണതിന്റെ ഉത്തരവാദിത്വം നഗരസഭക്കെന്ന് യൂത്ത് കോൺഗ്രസ്സ്
പാലക്കാട്: നഗരസഭയുടെ നിരുത്തരവാദപരമായ സമീപനത്തിന് തെളിവാണ് കെട്ടിടത്തിന്റ തകർച്ചയെന്ന് യൂത്ത് കോൺഗ്രസ്. രണ്ട് മാസങ്ങൾക്ക് മുൻപ് സുൽത്താൻ പേട്ടയിൽ ഇരുനില കെട്ടിടം തകർന്നു വീണിട്ടും അപകടകരമായ കെട്ടിടങ്ങളെ സംബന്ധിച്ച് പരിശോധനകൾ നടത്തിയിട്ടില്ല. കടമുറി ലൈസൻസ് പുതുക്കി നൽകുമ്പോൾ കടയുടെ ഭൗതിക സാഹചര്യം പരിശോധിക്കേണ്ട ഉദ്യോഗസ്ഥർ സാമ്പത്തിക താത്പര്യത്തിനും ഭരണ സമിതിയുടെ സമ്മർദ്ധത്തിനും കിഴ്പ്പെടുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് കെട്ടിടത്തിന്റെ തകർച്ച.
പരിശോധന നടത്താൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെതിരര ഔദ്യോഗിക കൃത്യനിർവ്വഹണ വീഴ്ചക്കെതിരര കേസെടുക്കാനും അപകടത്തിൽ പെട്ടവർക്കുള്ള നഷ്ടപരിഹാരവും ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കാനും തയ്യാറാകണം. അപകടാവസ്ഥയിലായ നിരവധി കെട്ടിടങ്ങൾ നിലവിൽ നഗരപരിധിയിലുണ്ടെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, ലോക്കൽ പോലീസ്, നാട്ടുകാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇപ്പോൾ കെട്ടിടാവശിഷ്ട്ടങ്ങൾ നീക്കികൊണ്ടിരിക്കുകയാണ്. രാത്രി വൈകിയും അടിയന്തിര സാഹചര്യം ഉണ്ടെങ്കിൽ നേരിടാനുള്ള ഡോക്ടർമാരെയും ജീവനക്കാരെയും മൂന്ന് ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംഭവസ്ഥലത്തു നിന്നും 300 മീറ്റർ ചുറ്റളവിൽ ജില്ലാ കളക്ടർ ഡി. ബാലമുരളി നിരോധനാജ്ഞ (144) പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവസ്ഥലം എം. എൽ. എ മാരായ പി. ഉണ്ണി, ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ തുടങ്ങിയവർ സന്ദർശിച്ചു. നിലവിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവർക്ക് സൗജന്യ ചികിത്സ നൽകണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.