പ്രളയക്കെടുതി: പാലക്കാട‌് പ്രസ് ക്ലബ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക കളക്ടര്‍ക്ക് കൈമാറി!
പാലക്കാട‌്: പ്രസ് ക്ലബ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ജില്ലാ കലക്ടർക്ക് കൈമാറി. പ്രളയകാലത്ത‌് സർക്കാർ നടത്തിയ ഇടപെടലും മുൻകരുതലും ജില്ലയിൽ മരണസംഖ്യ കുറയ‌്ക്കാൻ സഹായിച്ചതായി കലക്ടർ ഡി ബാലമുരളി പറഞ്ഞു. പാലക്കാട‌് പ്രസ‌് ക്ലബിൽ തുക ഏറ്റു വാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെന്മാറ, മണ്ണാർക്കാട്ടെ കരടിയോട‌് എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിലാണ‌് മരണസംഖ്യ വർധിച്ചത‌്. മറ്റിടങ്ങളിൽ മീൻപിടിക്കാൻ ഇറങ്ങിയവരും കുളിക്കാനും നീന്താനും ഇറങ്ങിയവരുമാണ‌് മരിച്ചവരിലേറെയും. ഇവർ പ്രളയം ഉണ്ടെന്നറിഞ്ഞ‌് വെള്ളത്തിൽ ഇറങ്ങിയവരാണ‌്. പ്രളയകാലത്ത‌് സോഷ്യൽ മീഡിയയിലൂടെ കൃത്യമായ സന്ദേശം പ്രചരിപ്പിക്കാനായി. തെറ്റായ വിവരങ്ങൾ നൽകുന്നതിൽനിന്ന‌് എല്ലാവരും മാറിനിന്നു. സർക്കാരിന്റെ സന്ദേശങ്ങളും മുന്നറിയിപ്പും പെട്ടെന്ന‌് ജനങ്ങളിലെത്തിക്കാൻ സാമൂഹ്യമാധ്യമങ്ങൾ സഹായിച്ചു.
കേരളം ഏറ്റവും കൂടുതൽ വരുമാനമുള്ള പത്ത‌് സംസ്ഥാനങ്ങളിലൊന്നാണ‌്. എന്നാൽ ചെലവും അതിനനുസരിച്ച‌് ഉയരുന്നു. ഈ പ്രളയത്തിലുണ്ടായ നഷ്ടങ്ങൾ നികത്താൻ നമുക്ക‌് കഴിയുമെന്നും കലക്ടർ പറഞ്ഞു. പ്രസ‌്ക്ലബ‌് പ്രസിഡന്റ‌് സി കെ ശിവാനന്ദൻ അധ്യക്ഷനായി. സെക്രട്ടറി എൻ എ എം ജാഫർ സ്വാഗതവും എം വി വസന്ത‌് നന്ദിയും പറഞ്ഞു.