കാൽനട പ്രചരണ ജാഥകൾ നിർത്തി: ദുരിതാശ്വാസ ക്യംപിനിറങ്ങാൻ ഡിവൈഎഫ്ഐ
പാലക്കാട്: ജില്ലയിൽ കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ മേഖലാ തലത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന കാൽനട ജാഥകൾ മാറ്റി വയ്ക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി രംഗത്തിറങ്ങാൻ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
സമീപകാലത്തൊന്നും അനുഭവിക്കാത്ത കനത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം ജില്ലയിൽ ഉണ്ടായിരിക്കുന്നത്. ജില്ലയിലെ എല്ലാ ഡാമുകളും തുറന്നു വിട്ടിരിക്കുന്നതിനാൽ മിക്ക നദികളും കരകവിഞ്ഞൊഴുകുകയാണ്, വെള്ളം കയറിയതിനെത്തുടർന്ന് ഒട്ടേറെ കുടുംബങ്ങൾ വീടുകൾ വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരിക്കുകയാണ്.
കനത്ത മഴ തുടരാനുള്ള സാദ്ധ്യതയും ജാഗ്രതാ നിർദ്ദേശവും ആശങ്ക ഉളവാക്കുന്നതാണ്. ദുരിതബാധിതരായവർക്ക് എല്ലാ നിലയിലുമുള്ള ആശ്വാസമെത്തിക്കാനായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തിറങ്ങണം. വെള്ളമിറങ്ങിയ പ്രദേശങ്ങളിൽ വീടുകൾ വാസയോഗ്യമാക്കാനും വൃത്തിയാക്കി നൽകാനുമുള്ള സഹായം ലഭ്യമാക്കാനും ദുരിതബാധിത പ്രദേശങ്ങളിൽ സന്നദ്ധ വളണ്ടിയർമാരായി പ്രവർത്തനങ്ങളിൽ രംഗത്തിറങ്ങാനും ജില്ലാ സെക്രട്ടറിയേറ്റ് അഹ്വാനം ചെയ്തു.