അട്ടപ്പാടിയിൽ പോലീസിന്റെ മൂന്നാമത്തെ വൻ കഞ്ചാവ് വേട്ട: കണ്ടെത്തിയത് 1200 വളര്‍ച്ചയെത്തിയ ചെടികള്‍!
പാലക്കാട്: അഗളി എഎസ്പി സുജിത് ദാസിന്റെ നേതൃത്വത്തിൽ ഒരു മാസത്തിനുള്ളിൽ മൂന്നാമത്തെ കഞ്ചാവ് വേട്ടയിലൂടെ നശിപ്പിച്ചത് രണ്ടു കോടിയോളം രൂപ വില വരുന്ന വിളവെടുപ്പിന് പാകമായ പൂർണ വളർച്ച എത്തിയ 1200 ഓളം കഞ്ചാവ് ചെടികൾ. മേലെ തുടുക്കി ഊരിന്റെ പഞ്ചക്കാടിനു മുകളിലായി വെട്ടു മലയിൽ 25 ഓളം സെന്റ് സ്ഥലത്തു 50 തടങ്ങളിലായാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.
ഒരു തടത്തിൽ 25 മുതൽ 30 എണ്ണം കഞ്ചാവ് ചെടികൾ 7 അടി മുതൽ 8 അടി വരെ ഉയരത്തിൽ 6 മാസത്തോളം പൂർണ വളർച്ചയെത്തിയവ ആയിരുന്നു. അഗളി എഎസ്പി സുജിത് ദാസും സ്ക്വാഡും, തണ്ടർ ബോൾട്ടും ഇന്ന് പുലർച്ചെ 3.30 നു ഇടവാണി മലയിൽ നിന്നും തുടങ്ങി ഓടക്കടവ്, ദുടുമുട്ടി, പട്ടിപന ഷോല, ചിന്നക്കടവ്, എല്ലക്കണ്ടി മല, ഗലസി, മേലെ തുടുക്കി തുടങ്ങിയ വന്യ മൃഗങ്ങൾ വസിക്കുന്ന കാട്ടു പാതകളിലൂടെ 12 കിലോമീറ്റർ സഞ്ചരിച്ചാണ് കഞ്ചാവ് തോട്ടത്തിൽ എത്തിയത്.
സമുദ്ര നിരപ്പിൽ നിന്നും 1306 അടി ഉയരത്തിലായാണ് കഞ്ചാവ് തോട്ടം സ്ഥിതി ചെയ്തിരുന്നത്. കൃഷി പൂർണമായും തീയ്യിട്ട് നശിപ്പിച്ച് സംഘം മേലെ തുടുക്കിയിൽ നിന്ന് താഴെ തുടുക്കി വഴി ഇരു കരയും മുട്ടി ഒഴുകുന്ന ഭവാനി പുഴ അതി സാഹസികമായി കടന്ന് ആനവായി വരെ 10 കിലോമീറ്റർ കാൽനടയായാണ് തിരികെയെത്തിയത്. താഴെ തുടുക്കി ഫോറെസ്റ്റ് ക്യാമ്പ് ഷെഡിന്റെ ഏതാനും കിലോമീറ്റർ ചുറ്റളവിൽ പെടുന്ന സ്ഥലത്താണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്.
അഗളി എഎസ്പി സുജിത് ദാസും സ്ക്വാഡും, തണ്ടർ ബോൾട്ടും ചേർന്ന് കഴിഞ്ഞ മാസം പത്താം തീയ്യതി കുള്ളാട് മലയിൽ നിന്ന് 5000 ത്തിൽ അധികം കഞ്ചാവ് ചെടികളും, ഈ മാസം മൂന്നാം തീയ്യതി സത്യക്കല്ല് മലയിൽ നിന്ന് 1000 ത്തിൽ അധികം കഞ്ചാവ് ചെടികളും കണ്ടെത്തി നശിപ്പിച്ചിരുന്നു. മാവോയിസ്റ്റ് റൈഡിന്റെ ഭാഗമായി അട്ടപ്പാടിയിലെ വനങ്ങളിൽ നടത്തുന്ന തിരച്ചിലുകൾക്കിടയിലാണ് ഇത്തരം കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തുന്നതും അവ നശിപ്പിക്കുന്നതും. മേൽ പറഞ്ഞ സംഭവങ്ങളിൽ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിലും റൈഡ്കൾക്കിടയിൽ ഇത്തരം കഞ്ചാവ് കൃഷികൾ കണ്ടെത്തുകയാണെങ്കി അവ നശിപ്പിക്കുകയും, അതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നതായിരിക്കും.