മഴയ്ക്ക് ശമനമില്ല... പാലക്കാട് വിവിധയിടങ്ങളിൽ നാശനഷ്ടം രൂക്ഷം, 18 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു!
പാലക്കാട‌്: കനത്ത മഴ തുടരുന്നതിനിടെ പാലക്കാട് വിവിധയിടങ്ങളിൽ നാശനഷ്ടം രൂക്ഷം. മലയോരമേഖലയിൽ ഉരുൾപൊട്ടൽ ഭീഷണി തുടരുന്നതിനാൽ മംഗലംഡാം കടപ്പാറയിൽ ദുരിതാശ്വാസക്യാമ്പ‌് തുറന്നു. നെല്ലിയാമ്പതി നൂറടിയിലും കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
നെന്മാറയിൽനിന്ന‌് നെല്ലിയാമ്പതിയിലേക്കുള്ള റോഡിൽ ആറിടത്ത‌് മരം വീണു. ഉച്ചയോടെ ഇവ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. നെല്ലിയാമ്പതി നൂറടിപ്പാലം വെള്ളത്തിനടിയിലായതിനെത്തുടർന്ന‌് പഞ്ചായത്ത‌് കമ്യൂണിറ്റി ഹാളിൽ ക്യാമ്പ‌് തുറന്ന‌് ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
കടപ്പാറയിൽ 18 കുടുംബങ്ങളെയാണ‌് മാറ്റിപ്പാർപ്പിച്ചത‌്. കടപ്പാറ ജിഎൽപി സ‌്കൂളിൽ താൽക്കാലിക ക്യാമ്പ‌് തുറന്നാണ‌് ഇവരെ പുനരധിവസിപ്പിച്ചത‌്. പാലങ്ങളും തോടുകളും കര കവിഞ്ഞതിനാൽ തിങ്കളാഴ‌്ച സ‌്കൂൾ തുടങ്ങി അൽപ്പസമയത്തിനകം അവധി പ്രഖ്യാപിച്ച‌് കുട്ടികളെ വീടുകളിലേക്ക‌് അയച്ചു. വണ്ടാഴി, കിഴക്കഞ്ചേരി, അയിലൂർ പഞ്ചായത്തുകളിലെ സ‌്കൂളുകൾക്കാണ‌് തിങ്കളാഴ‌്ച അവധി നൽകിയത‌്.
നെല്ലിയാമ്പതി സീതാർകുണ്ടിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട‌് കാണാതായ യുവാവിനായി തിങ്കളാഴ‌്ചയും തെരച്ചിൽ ഊർജിതമാക്കി. ഫയർഫോഴ‌്സും മുങ്ങൽവിദഗ‌്ധരും വൈകിട്ടുവരെ തെരച്ചിൽ തുടർന്നു. കാവശേരി വാവുള്ള്യാപുരം അബൂബക്കറിന്റെ മകൻ ആഷികിനെ(22)യാണ‌് കാണാതായത‌്. ശനിയാഴ‌്ച വെകിട്ടാണ‌് ആഷിക‌് ക്യാമറയുമായി സീതാർകുണ്ടിൽ എത്തിയത‌്. ഇയാളുടെ ബൈക്ക‌് ഇവിടെ നിർത്തിയിരുന്നു. ഇതാണ‌് സംശയത്തിനടിയാക്കിയതത്.
ചിറ്റൂർ നല്ലേപ്പിള്ളി കുറുക്കൻപൊറ്റയിൽ കൃഷ്ണന്റെ വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. കൃഷ്ണൻ മാസങ്ങളായി രോഗാവസ്ഥയിലാണ് കഴിയുന്നത്. ഇവരോട‌് മാറിത്താമസിക്കാൻ നിർദേശിച്ചു.തൊട്ടടുത്ത ചെട്ടിക്കുളത്തെ ചാമുണ്ണിയുടെ മകൻ സതീഷിന്റെ വീടിനുമുകളിൽ മരക്കൊമ്പുകൾ പൊട്ടിവീണ് ഓലമേഞ്ഞ വീട് ഭാഗികമായി തകർന്നു.
ചേരുംകാട്ടിലെ രാധാകൃഷ‌്ണന്റെ വീടിന്റെ മേൽക്കൂരയുടെ ഒരു വശം തകർന്നു. പലയിടങ്ങളിലും പാലങ്ങളും റോഡുകളും വെള്ളത്തിനടിയിലാണ‌്. വൈദ്യുതി പോസ‌്റ്റുകൾ വീണ‌് വൈദ്യുതിബന്ധവും വേർപെട്ടു. ഉരുൾപൊട്ടലിനെത്തുടർന്ന‌് കടപ്പാറയിൽ വ്യാപകമായി കൃഷി നശിച്ചു. ഓടൻതോട‌് കവുളുപാറയിൽ വീടിനുമുകളിലേക്ക‌് മരംവീണ‌് മൂന്ന‌് പേർക്ക‌് പരിക്കേറ്റു.
നല്ലേപ്പിള്ളി വടക്കന്തറയിൽ അജിത്ത്കുമാറിന്റെ വീടിന്റെയും വീടിനോട് : ചേർന്നുള്ള ബാത്ത് റൂമിനു മുകളിലും മരക്കൊമ്പുകൾ പൊട്ടിവീണു. തണ്ടറാക്കിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും മരക്കൊമ്പുകൾ പൊട്ടിവീണ് വൈദ്യുതക്കമ്പികൾ അറ്റുപോയതിനാൽ രണ്ടു ദിവസങ്ങളായി പ്രദേശത്ത് വൈദ്യുതി മുടങ്ങിയിരിക്കുകയാണ്.