പ്രളയക്കെടുതി: പട്ടാമ്പി പാലം ബുധനാഴ്ച തുറന്നു കൊടുത്തു, അടിയന്തര പ്രവൃത്തികൾ പൂർത്തിയാക്കി!!
പാലക്കാട്: അടിയന്തര പ്രവൃത്തികൾ പൂർത്തിയാക്കി പട്ടാമ്പി പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. നേരത്തേ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെയാണ് തുറന്നു കൊടുത്തത്. അതിവേഗത്തിൽ പ്രവൃത്തികൾ നടത്തിയ പൊതുമരാമത്തു വകുപ്പിനും സഹകരിച്ച എല്ലാവർക്കും മുഹമ്മദ് മുഹ്സിൻ എം എൽ എ നന്ദി പറഞ്ഞു. പ്രളയത്തിൽ തകർന്ന തിരുവേഗപ്പുറ വില്ലേജ് ഓഫീസ് അടുത്ത കെട്ടിടമായ ആയുർവേദ ഡിസ്പൻസറിയുടെ ഒഴിഞ്ഞ മുറിയിൽ താത്കാലികമായി പ്രവർത്തിക്കാൻ തീരുമാനമായി. ഈ മുറിയിൽ വില്ലേജ് ഓഫീസിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. പ്രളയത്തിൽ തകർന്ന കെട്ടിടത്തിനു പകരം പുതിയ കെട്ടിടം നിർമ്മിക്കുവാനുള്ള ഫണ്ട് ഉടൻ അനുവദിക്കും. തിരുവേഗപ്പുറ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജാക്കി ഉയർത്താനും ശ്രമിക്കുമെന്ന് മുഹമ്മദ് മുഹസിൻ എം എൽ എ പറഞ്ഞു.
നേരത്തെ പട്ടാമ്പി പാലം പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചു എന്ന വ്യാജ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ എം എൽ എ യും പൊതുമരാമത്തുവകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ അടങ്ങുന്ന സങ്കേതിക വിഭാഗവും പാലം സന്ദർശിച്ചു. പാലത്തിലേക്കുള്ള അപ്രോച്ച് റോഡും കൈവരിയും മാത്രമാണ് തകർന്നത് എന്നും പാലത്തിന് കാര്യമായ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. അടിയന്തരമായി കൈവരികൾ നിർമ്മിച്ച് ജനങ്ങൾക്ക് നടക്കാനും ഹെവി വെഹിക്കിൾ ഒഴിച്ചുള്ള വാഹനങ്ങൾക്ക് പോകാനും സൗകര്യം ഒരുക്കി. വിദഗ്ധസമിതിയുടെ റിപ്പോർട്ട് പ്രകാരം സാധ്യമായ രീതിയിൽ പൂർണ്ണമായി ബലപ്പെടുത്തിയതിനു ശേഷം പാലം പൂർവ്വസ്ഥിതിയിൽ ആകുന്നതായിരിക്കുമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു.