താമസിച്ചു പഠിക്കാൻ സൗകര്യമില്ല; ഹോസ്റ്റലുകളില്‍ ദുരിതജീവിതം പേറി ആദിവാസി വിദ്യാര്‍ഥികള്‍
പാലക്കാട്: 30 കുട്ടികളെ പാര്‍പ്പിക്കാനുള്ള സൗകര്യംമാത്രമുള്ള ക്ഷീരോത്പാദന സംഘം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ 80 പേര്‍. രണ്ടുപേര്‍ക്ക് കഴിയാവുന്ന മുറിയില്‍ നിലവില്‍ നാലും അഞ്ചും പേര്‍ വീതമാണ് താമസം. നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത കെട്ടിടത്തിന്റെ മേല്‍പ്പുരയിലെ തകര്‍ച്ച മൂലം മഴ പെയ്താല്‍ വെള്ളം മുറികളിലേക്കാണ് നേരെയെത്തുന്നത്. അഗളിയില്‍ പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലിന്റെ അവസ്ഥയാണിത്.
താമസിച്ചു പഠിക്കാന്‍ സൗകര്യമില്ലാതെ പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന ആദിവാസി പെണ്‍കുട്ടികളുടെ ദുരിതം കാണാന്‍ പക്ഷേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കഴിയുന്നില്ല.സ്‌കൂളുകള്‍ തുറന്ന് ഒരു മാസം പിന്നിടുമ്പോള്‍ അട്ടപ്പാടിയില്‍ ആദിവാസി പ്രീമെട്രിക് ഹോസ്റ്റലുകളുടെ നവീകരണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി എട്ട് ഹോസ്റ്റലുകളാണ് പ്രവര്‍ത്തിക്കുന്നത്.
മിക്ക ഹോസ്റ്റലുകളിലും ആവശ്യത്തിന് മുറികളും ശൗചാലയവുമില്ല. എണ്ണത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളുമാണ് ഇവിടങ്ങളില്‍ പാര്‍ക്കുന്നത്. പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹോസ്റ്റലുകളുടെ നവീകരണം അധ്യയനവര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല. ഇതുമൂലം ആയിരത്തിലധികം ആദിവാസി വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്.
പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലുകളിലാണ് ദുരിതം കൂടുതല്‍. പുതൂര്‍, ഷോളയൂര്‍ എന്നിവടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ഹോസ്റ്റലുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ആദിവാസി വിഭാഗത്തില്‍നിന്ന് പ്ലസ്ടു, കോളജ് വിദ്യാര്‍ഥികള്‍ക്കും അട്ടപ്പാടിയില്‍ ഇനിയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്ല. ദിവസവും വന്നുപോകാനുള്ള ബുദ്ധിമുട്ടും യാത്രാക്ലേശവും മൂലം പലരും പാതിവഴിയില്‍ പഠനംനിര്‍ത്തുന്നത് പതിവാകുകയാണ്.
നിലവില്‍ പ്രീമെട്രിക് ഹോസ്റ്റലുകളിലാണ് പ്ലസ്ടു, കോളജ് തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും താമസസൗകര്യം ഒരുക്കിയിട്ടുള്ളത്. പ്രീമെട്രിക് ഹോസ്റ്റലുകളുടെ നവീകരണം ഉടന്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. പോസ്റ്റ് മെട്രിക് ഹോസ്റ്റലിനായി ഭൂതിവഴിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണിയും പാതിവഴിയിലാണ്.