പാലക്കാട് കനത്ത മഴ തുടരുന്നു: മിക്കയിടത്തും വെള്ളക്കെട്ട്, നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
പാലക്കാട്: ജില്ലയിൽ മഴ ശക്തിയായി തുടരുകയാണ്. കനത്ത മഴയിൽ പലയിടത്തും വീടുകളിൽ വെള്ളം കയറി. പാലക്കാട് നഗരത്തിലെ ആണ്ടിമoത്തിൽ 20 ലധികം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. സമീപത്തെ കല്യാണ മണ്ഡപത്തേക്കാണ് മാറ്റിയത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും വിവിധ പ്രദേശങ്ങൾ വെള്ളത്തിലാണ്. ടൗണിലെ പ്രധാന റോഡുകളായ ജി ബി റോഡ്, വിക്ടോറിയ കോളേജ് റോഡ്, റെയിൽവേ മേൽപ്പാലം റോബിൻസൺ റോഡ് തുടങ്ങിയവയിൽ വെള്ളക്കെട്ടുകളുണ്ടായി.
കോയമ്പത്തൂർ – കോഴിക്കോട് ദേശീയപാത ബൈപ്പാസിന് സമീപം ശേഖരീപുരം ഈശ്വർ ഗാർഡൻ കോളനിയിലെ വീട്ടുമുറ്റങ്ങളിലും റോഡിലും വെള്ളം നിറഞ്ഞു. കൽപ്പാത്തി തോട്ടുപാലം ലക്ഷ്മണൻ പുഷ്പ, ചിന്നസ്വാമി, പഴണിസ്വാമി, വേണി, ദണ്ഡപാണി കാളീശ്വരി, തങ്കപ്പൻ, കാമാക്ഷി തുടങ്ങിയവരുടെ വീടുകൾക്കകത്തും വെള്ളം കയറി. സമീപത്തെ തോട് ഇരുകരകളും മുട്ടിയാണ് ഒഴുകുന്നത്. ആനച്ചിറ ശേഖരീപുരം റോഡ് വെള്ളത്തിനടിയിലായി. തോട്ടിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളും കരയ്ക്കടിഞ്ഞു. ജില്ലയിലെ തോടും പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. ഭാരതപുഴ നിറയാറായി.
പറളിയിൽ ഓടനൂർ കോട്ടായി റൂട്ടിലെ പതിപ്പാലം വെള്ളത്തിനടിയിലാണ്. മങ്കര പൊലീസ് ഇതുവഴിയുള്ള ഗതാഗതം സംസ്ഥാനപാത വഴി തിരിച്ചുവിട്ടു. സമീപ പ്രദേശങ്ങളിലുള്ളവർ പുഴയിൽ കുളിക്കാനിറങ്ങരുതെന്ന ജാഗ്രതാ നിർദേശവും നൽകി. കൽപ്പാത്തിപ്പുഴയിലെ ഒഴുക്ക് കൂടിയിട്ടുണ്ട്. കൃഷിയിടങ്ങളും വെള്ളത്തിലായി.
സംസ്ഥാനത്ത് ശരാശരി പെയ്യേണ്ട മഴ കുറഞ്ഞപ്പോൾ ജില്ലയിൽ 20.6 ശതമാനം അധിക മഴ പെയ്തു. തിങ്കളാഴ്ച രാവിലെ 8.30വരെയുള്ള 24 മണിക്കൂറിലെ കണക്ക് പരിശോധിച്ചാൽ ജില്ലയിൽ പെയ്തത് ശരാശരി 51.21 മില്ലീമീറ്റർ മഴയാണ്. ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാടാണ് 91.8 മില്ലീമീറ്റർ. ചിറ്റൂരിൽ 85 മില്ലീമീറ്ററും ഒറ്റപ്പാലത്ത് 74.2 മില്ലീമീറ്ററും കൊല്ലങ്കോട് 46 മില്ലീമീറ്ററും പറമ്പിക്കുളത്ത് 67 മില്ലീമീറ്ററും പട്ടാമ്പിയിൽ 35.8 മില്ലീമീറ്ററും ആലത്തൂരിൽ 27.9 മില്ലീമീറ്ററും മണ്ണാർക്കാട് 18 മില്ലീമീറ്ററും തൃത്താലയിൽ 15.2 മില്ലീമീറ്ററും മഴ പെയ്തു.
എല്ലാ അണക്കെട്ടുകളിലേക്കും നീരൊഴുക്ക് ശക്തിപ്പെട്ടു. ജൂൺ മുതൽ ജുലൈ ഒമ്പതു വരെ കിട്ടേണ്ടത് 659.8 മില്ലീമീറ്റർ മഴ ആയിരുന്നുവെങ്കിൽ ലഭിച്ചത് 795.73 മില്ലീമീറ്ററാണ്. ഈ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ കിട്ടിയത് കോഴിക്കോട് ജില്ലയിലാണ്. സംസ്ഥാനത്താകെ 1.83 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ദിവസവും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുകയാണ്. മഴ ഇനിയും തുടർന്നാൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്. ആളുകൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.