റേഷൻ വിതരണം താളം തെറ്റുന്നു; സെർവർ തകരാർ എന്നു പരിഹരിക്കുമെന്നറിയാതെ വ്യാപാരികൾ!
പാലക്കാട്: റേഷൻ വിതരണം താളം തെറ്റിക്കുന്ന സെർവർ തകരാർ എന്നു പരിഹരിക്കുമെന്നറിയാതെ വ്യാപാരികൾ. സെർവർ തകരാറിന്റെ പേരിൽ ഭക്ഷണം മുട്ടിക്കരുതെന്നു ജനങ്ങൾ. പരിഹാരം കാണാതെ സിവിൽ സപ്ലൈസ് വകുപ്പ്. കനത്ത മഴയും തൊഴിലുറപ്പും നിർമാണ മേഖലകളിലും അടക്കം പണിയില്ലാത്തെ ബുദ്ധിമുട്ടുന്ന ജനങ്ങൾ എങ്ങനെയെങ്കിലും റേഷൻ വാങ്ങാനെത്തുമ്പോൾ ഇ പോസ് യന്ത്രത്തിൽ ഒന്നും തെളിയുന്നില്ല, ഇതിനിടെ സെർവർ പ്രശ്നവും.
ഒരു കിലോ അരിയെങ്കിലും ലഭിക്കണമെങ്കിൽ മണിക്കൂറുകളുടെ കാത്തിരിപ്പും. ഇപ്പം ശരിയാകുമെന്ന വിശ്വാസത്തിൽ റേഷൻ ഉടമകളും. പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ അവിടെ നിന്നുള്ള മറുപടി സെർവറിനു ശേഷിയില്ല, എങ്കിലും ശരിയാകുമെന്ന ഉറപ്പും.

ഇ പോസ് മെഷീൻ ഉപയോഗിക്കാൻ തുടങ്ങിയതു മുതൽ മാസാവസാനങ്ങളിൽ ഇതുതന്നെയാണു സ്ഥിതി. സംസ്ഥാനത്തെ റേഷൻ കടകൾക്കും ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകളിലെയും എഫ്സിഐ അടക്കമുള്ള പൊതുവിതരണ സംവിധാനത്തിലെ ഗോഡൗണുകളെയും ബന്ധപ്പെടുത്തിയാണു സെർവറിന്റെ പ്രവർത്തനം. ഒരേസമയം ഇവയെല്ലാം പ്രവർത്തിക്കുമ്പോൾ താങ്ങാനുള്ള ശേഷി സെർവറിനില്ല, ശേഷിയുള്ള സെർവർ സ്ഥാപിക്കാനുള്ള നടപടികൾ ത്വരിതമെന്ന് അധികൃതർ പറയുന്നു. പക്ഷെ എന്നേയ്ക്കാകും എന്നതിൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി പറഞ്ഞു. വകുപ്പു മന്ത്രിയടക്കമുളളവർ പ്രശ്ന പരിഹാരത്തിനായി സത്വര നടപടി സ്വീകരിക്കണണെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.












Click it and Unblock the Notifications