ചരിത്രം സഷ്ടിക്കാൻ എസ്എഫ്ഐ : വിക്ടോറിയ കോളേജിലെ മുഴുവൻ സീറ്റിലും വനിതാ സ്ഥാനാർഥികൾ
പാലക്കാട്: കോഴിക്കോട് സർവകലാശാലക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് മുഴുവൻ സീറ്റിലേക്ക് വതികളെ മത്സരിപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. 130 വർഷത്തെ പാരമ്പര്യമുള്ള കലാലയത്തിന്റെ ചരിത്രത്തിലാധ്യമായാണ് മുഴുവൻ സീറ്റിലേക്കും വനിത സ്ഥാനാർത്ഥികൾ ഉണ്ടാവുന്നത്. ഒൻപത് ജനറൽ സീറ്റിലും ഡിഗ്രി, പിജി പ്രതിനിധികളായും എസ്എഫ്ഐ മത്സരിപ്പിക്കുന്നത് പെൺകുട്ടികളെയാണ്.
1976ലാണ് കോളജില്‍ ഒരു പെണ്‍കുട്ടി യൂണിയന്‍ ചെയര്‍പേഴ്‌സണായത്. പിന്നീടുന്നുവരെ ആണ്‍മേല്‍ക്കോയ്മ തന്നെയായിരുന്നു. ഇത് തിരുത്തി കുറിക്കാനാണ് ഇത്തവണ മുഴുവന്‍ പാനലിലും പെണ്‍കുട്ടികളെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ബിനു പറഞ്ഞു. 2000 വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസിൽ 75ശതമാനത്തിലേറെയും പെൺകുട്ടികളാണ്.
'ആണ്‍കോയ്മയുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മുഴുവൻ സീറ്റിലും പെൺകുട്ടികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്ന് വിക്ടോറിയ കോളെജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ബിനു പറഞ്ഞു. ഒരുമിച്ച് നിൽക്കാം, ഒരുമിച്ച് പോരാട്ടം എന്ന മുദ്രാവാക്യം ഉയർത്തിയാണ് വിക്ടോറിയ എസ്എഫ്ഐ ഇൗ ശനിയാഴ്ച നടക്കുന്ന കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിനെ നേരിട്ടുന്നത്. ഇക്കാലത്തെ പെണ്‍സമരങ്ങളോടുള്ള ഐക്യദാര്‍ഢ്യമാണ് ഞങ്ങളുടെ ഈ പാനല്‍. അധികാര രാഷ്ട്രീയത്തിലൂടെ വിദ്യാര്‍ത്ഥിനികള്‍ മുന്നോട്ടുവരേണ്ടതുണ്ട്. കാലം ആവശ്യപ്പെടുന്ന അനിവാര്യതയാണിതെന്നും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് വിനോദ് പറഞ്ഞു.
ചെയർപേഴ്സൺ- രസിത,വെെസ് ചെയർമാൻ- അഫ്രീന്‍ സോന,ജനറൽ സെക്രട്ടറി- നിരഞ്ജന എസ്.,ജോയിന്റ് സെക്രട്ടറി- ശ്രീലക്ഷ്മി, യുയുസി- ശാലിമ, ശ്രേയ,ഫെെൻ ആർട്സ്- അര്യ എം.പി, മാഗസീൻ എഡിറ്റർ ആര്‍ദ്ര പി ഗോപിനാഥ്, ജനറൽ ക്യാപ്റ്റൻ- ചെഷ്മ ടി.സി എന്നിവരാണ് ജനറല്‍ സീറ്റുകളില്‍ മത്സരിക്കുന്നത്. ഡിഗ്രി, പിജി പ്രതിനിധികളായി- പ്രിയ, സുചിത്ര,സായ് അഞ്ജന,സജിഷാ എന്നിവരുമാണ് മത്സരിക്കുന്നത്. മഹാരാജാസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലും കാലടി സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിലും ഇതിന് മുൻപ് മുഴുവൻ സീറ്റിലും പെൺകുട്ടികളെ മത്സരിപ്പിച്ച് മാതൃക കാണിച്ചത്.