നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് കണ്ണൂർ സ്വദേശി
പാലക്കാട്: നാലു കിലോ കഞ്ചാവുമായി യുവാവിനെ കഴൽമന്ദം പോലീസ് പിടികൂടി. പുലർച്ചെ ഒരു മണിക്കാണ് കണ്ണൂർ എടക്കാട് ഫൗസിയ മൻസിലിൽ ഫൈസലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തമിഴ്നാട്ടിൽ നിന്നും ബോർഡർ കടന്ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ വിവിധ ജില്ലകളിലായി വിതരണത്തിന് കഞ്ചാവ് കൊണ്ടുവരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശ്രമത്തിലാണ് ഇയാൾ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും ബസിൽ ആണ് ഇയാൾ യാത്ര ചെയ്ത് വന്നത്.
എന്നാൽ എല്ലാ ബസ് സ്റ്റാൻഡുകളിലും പ്രധാനപ്പെട്ട ബസ് സ്റ്റോപ്പുകളിലും പോലീസിനെ വിന്യസിച്ചിരുന്ന വിവരം ഏജൻറുമാർ മുഖാന്തിരം ലഭിച്ച പ്രതി ഫൈസൽ, പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡ് എത്തുന്നതിന് മുമ്പ് കോട്ടമൈതാനം ഭാഗത്ത് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് വേഗത കുറച്ചപ്പോൾ ചാടുകയാണുണ്ടായത്. തുടർന്ന് ഈ വിവരം ലഭിച്ച നർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷംസുദ്ധീൻ പ്രതി മാറാൻ സാദ്ധ്യതയുളള സ്ഥലങ്ങളും, കയറാൻ സാദ്ധ്യതയുള്ള ബസ്സുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യാക്കര പാലത്തിനു മുൻപായി ഒരു ബാഗുമായി ഒരാൾ തൃശൂർ ഭാഗത്തേക്കുള്ള ഏതോ ഒരു ബസ്സിൽ കയറിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
വിവരത്തിന്റെ അടിസ്ഥാനത്തിൽ കുഴൽമന്ദം ജംഗ്‌ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന ആലത്തൂർ ഡിവൈഎസ്പി കൃഷ്ണദാസ്, കുഴൽമന്ദം സിഐ എ.എം. സിദ്ധീക്ക്, എസ് ഐ ദിനു റെയ്നി എന്നിവരടങ്ങിയ പോലീസ് ടീം ബസ്സിന് കൈകാണിക്കുന്ന കണ്ട പ്രതി ഫൈസൽ ബസ്സ് നിർത്തുന്നതിനു മുൻപു തന്നെ ബസ്സിൽ നിന്നും ചാടി ഹൈവേ ക്രോസ് ചെയ്ത് ഓടുകയായിരുന്നു. തുടർന്ന് കുഴൽമന്ദം ജംഗ്ഷനിലെ ഓട്ടോറിക്ഷാ തൊഴിലാളികളും ജനമൈത്രി പോലീസ് അംഗങ്ങളുമായ ജയപ്രകാശ് കണ്ണനൂർ, ബാബു കണ്ണനൂർ എന്നിവരുടെ സഹായത്താൽ പിടികൂ ടുകയായിരുന്നു.
എസ് ആർ സി പി ഒമാരായ നസീറലി, ഹനീഫ, ഷുഹൈബ്, സി പി ഒമാരായ പ്രമോദ്, നിഷാന്ത്, ഷാനവാസ്, രാമചന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പാലക്കാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസന്വേഷണച്ചുമതല കുഴൽമന്ദം സി.ഐ.എ.എം.സിദ്ധീക്കിനാണ്.