എകെജി മത്സരിച്ച പാലക്കാട്, ഇടതിന്റെ സ്വന്തം കോട്ട; ശ്രീകണ്ഠനെ വീഴ്ത്തുമോ വിജയരാഘവൻ?
പാലക്കാട്: 1989 ൽ അന്നത്തെ സിറ്റിംഗ് എംപിയായ കോൺഗ്രസിന്റെ വി എസ് വിജയരാഘവനെ പരാജയപ്പെടുത്തി പാലക്കാട് നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് എ വിജയരാഘവൻ. എന്നാൽ 1991 ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇതേ വിജയരാഘവനോട് ഏറ്റുമുട്ടി എ വിജയരാഘവൻ പരാജയപ്പെട്ടു. പിന്നിട് ഇതുവരെ അദ്ദേഹം ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിച്ചിട്ടില്ല. ഇത്തവണ കോൺഗ്രസിൽ നിന്നും മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഉത്തരവാദിത്തമാണ് എ വിജയരാഘവന് വീണ്ടും കൈവന്നിരിക്കുന്നത്. കോട്ട കാക്കാൻ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
ഇടത് കോട്ടയെന്നാല്ലാതെ പാലക്കാടിന് മറ്റൊരു വിശേഷണം നൽകാനാകില്ല. 1952ൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിലെ ദളിത് നേതാവായ വെള്ള ഈച്ചരൻ വിജയിച്ച പാലക്കാട് മണ്ഡലം 1957 ൽ പി കുഞ്ഞനന്തനാണ് ആദ്യമായി ഇടതുപക്ഷത്തിന് വേണ്ടി പിടിച്ചെടുക്കുന്നത്. 62 ലും കുഞ്ഞനനന്തൻ സീറ്റ് നിലനിർത്തി. 67 ൽ ഇകെ നായനായിരുന്നു പാലക്കാട് നിന്ന് പാർലമെന്റിൽ എത്തിയത്. 71 ൽ സാക്ഷാൽ എകെ ഗോപാലനും. ഇംഎസ്എസ് സർക്കാരിന്റെ പതനവും പിന്നീട് നടന്ന രാഷ്ട്രീയ സംഭവ വികാസങ്ങളേയും തുടർന്ന് ഇടതിന്റെ സുരക്ഷിത മണ്ഡലം എന്ന നിലയിലായിരുന്നു എകെജി പാലക്കാട് എത്തിയത്. അന്ന് അദ്ദേഹം മണ്ഡലത്തിൽ വലിയ വിജയം തന്നെ നേടി.

എന്നാൽ അടിയന്തരാവസ്ഥയും തുടർ രാഷ്ട്രീയ സാഹചര്യങ്ങളും മറ്റ് മണ്ഡലങ്ങളിൽ എന്ന പോലെ പാലക്കാടും കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമാക്കി. 77 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് ഇടതുപക്ഷത്തിന് കൈവിട്ടു. അന്ന് സി പി എമ്മിന്‌റെ ടി ശിവദാസ മേനോനെ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന എ സുന്ന സാഹിബ് ആയിരുന്നു പരാജയപ്പെടുത്തിയത്. 80 ലും 84 ലും കോൺഗ്രസിനൊപ്പമായിരുന്നു മണ്ഡലം. വിഎസ് വിജയരാഘവനായിരുന്നു വിജയിച്ചത്.
1989 ലാണ് മണ്ഡലം തിരികെ പിടിക്കാൻ എ വിജയരാഘവനെ സി പി എം ഇറക്കുന്നത്. ആദ്യ പോരിൽ തന്നെ അദ്ദേഹം വിജയം കണ്ടു. എന്നാൽ 91 ൽ എ എസ് വിജയരാഘവൻ വീണ്ടും പാലക്കാട് വിജയിച്ചു. അതിന് ശേഷം തുടർച്ചയായ ആറ് തിരഞ്ഞെടുപ്പിലും സി പി എമ്മിനൊപ്പമായിരുന്നു പലക്കാട്. നാല് തവണ എൻ കൃഷ്ണദാസും രണ്ട് തവണ എംബി രാജേഷുമായിരുന്നു സിപിഎമ്മിന് വേണ്ടി വിജയിച്ചത്.
എന്നാൽ 2019 ൽ ഇടതുകോട്ട തകർന്ന് തരിപ്പണമായി. മൂന്നാം അങ്കത്തിനിറങ്ങിയ എംബി രാജേഷ് കോൺഗ്രസിന്റെ വികെ ശ്രീകണ്ഠനോട് കനത്ത പരാജയം രുചിച്ചു. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ വോട്ടുകൾ ശ്രീകണ്ഠിനലേക്ക് ഒഴുകുന്നതായിരുന്നു കാഴ്ച. 3,99,274 വോട്ടുകളായിരുന്നു ശ്രീകണ്ഠൻ നേടിയത്. എംബി രാജേഷിന് 3,87,637 വോട്ടുകളും.
ഇത്തവണ എന്ത് വിലകൊടുത്തും പാലക്കാട് തിരിച്ച് പിടിക്കുകയാണ് സി പി എം ലക്ഷ്യം വെയ്ക്കുന്നത്. ഏറെക്കാലമായി തങ്ങൾ കാത്ത് വെച്ച കോട്ട വിജയരാഘവൻ തിരിച്ചുപിടിക്കുമെന്ന് തന്നെയാണ് സി പി എം പ്രതീക്ഷ. അതേസമയം മറുവശത്ത് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും വികെ ശ്രീകണ്ഠൻ തന്നെയായിരിക്കും കോൺഗ്രസിന് വേണ്ടി മത്സരത്തിന് ഇറങ്ങുന്നത്. യുഡിഎഫിന് ഇത്തവണയും പാലക്കാട് പിഴക്കില്ലെന്നാണ് കോൺഗ്രസ് നോക്കൾ അവകാശപ്പെടുന്നത്. അതേസമയം കേരളത്തിൽ ബിജെപി ലക്ഷ്യം വെയ്ക്കുന്ന ആറ് മണ്ഡലങ്ങളിൽ ഒന്നായ പാലക്കാട് ഇത്തവണ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആയിരിക്കും സ്ഥാനാർത്ഥിയായേക്കുക.












Click it and Unblock the Notifications